പ്രതിരോധം ശക്തമാക്കാൻ കൂടുതൽ ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാൻ കരസേന
ന്യൂഡൽഹി: അതിർത്തി മേഖലകളിലെ പ്രതിരോധം ശക്തമാക്കാൻ കൂടുതൽ ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാൻ കരസേന. 350 ടാങ്കുകൾ സ്വന്തമാക്കാനാണ് സേന ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും, ആയുധ നിർമ്മാതാക്കളായ ലാർസൻ ആന്റ് ടർബോ ലിമിറ്റഡും ആയി സഹകരിച്ചാണ് കരസേന ടാങ്കുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുക.
ഹിമാലയം ഉൾപ്പെടെയുള്ള മേഖലകളിൽ വിന്യസിക്കുന്നതിന് വേണ്ടിയാണ് സൈന്യത്തിന് ലൈറ്റ് വെയ്റ്റ് ടാങ്കുകൾ. നിലവിൽ ലഡാക്ക് അതിർത്തിയുൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ടി-72, ടി-90 ടാങ്കുകളാണ് വിന്യസിച്ചിട്ടുള്ളത്. ഇവയ്‌ക്ക് ഏകദേശം 46 ടണ്ണോളം ഭാരം വരും. ദുഷ്‌കരമായ ഹിമാലയൻ മലനിരകളിലും, സിക്കിമിന്റെയും ലഡാക്കിന്റെയും മറ്റ് പല ഭാഗങ്ങളിലും ഈ ടാങ്കുകൾ വിന്യസിക്കുക ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തിലാണ് ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാൻ സൈന്യം തീരുമാനിച്ചത്.
25 ടൺ ഭാരമുള്ള ടാങ്കുകൾ ആണ് സൈന്യം വാങ്ങാൻ ഉദ്ദേശിക്കുന്നത്. നേരത്തെ തന്നെ ഇതിനുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയം മുൻപാകെ സൈന്യം സമർപ്പിച്ചിരുന്നു. ഡിആർഡിഒയുമായി സഹകരിച്ച് ഇതിനായുള്ള നീക്കങ്ങൾ സൈന്യം വേഗത്തിലാക്കും.
ലൈറ്റ് വെയ്റ്റ് ടാങ്കുകൾ സ്വന്തമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി ഡിആർഡിഒ ഗവേഷകൻ ഡോ. ജി സതീഷ് റെഡ്ഡി അറിയിച്ചു. 2023 ഓടെ ടാങ്കുകളുടെ നിർമ്മാണം പൂർത്തിയാകും. ലഡാക്ക് അതിർത്തിയിലെ സംഘർഷ സാധ്യതയാണ് ലൈറ്റ് വെയ്റ്റ് ടാങ്കുകൾ എന്ന ആവശ്യം കൂടുതൽ ശക്തമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.