സ്‌കൂൾ കുട്ടികളുടെ കൂട്ടനിലവിളി; മാസ് ഹിസ്റ്റീരിയ; വിദഗ്ധ പരിശോധനകൾ തുടരുന്നു
ഡെറാഡൂൺ:ബാഗേശ്വറിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ അസ്വഭാവികമായി കൂട്ടത്തോടെ ഒച്ച വെയ്‌ക്കുകയും നിലവിളിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധന ആരംഭിച്ചു.
വിദ്യാർത്ഥികളുടെ അസ്വഭാവിക പെരുമാറ്റത്തിന്റെ കാരണം ‘മാസ് ഹിസ്റ്റീരിയ’ ആവാമെന്നാണ് ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നത്. ഒരു കൂട്ടം ആളുകളെ ഒരേ സമയം ബാധിക്കുന്ന മാനസിക വിഭ്രാന്തിയാണ് കൺവേർഷൻ ഡിസോർഡർ അല്ലെങ്കിൽ മാസ് ഹിസ്റ്റീരിയ. ഇത്തരം കേസുകൾ വിദ്യാർത്ഥികൾക്ക് ചുറ്റും രൂപപ്പെടുന്ന സാമൂഹിക സംഭവവികാസങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ജില്ലയിലെ മറ്റു ചില സ്‌കൂളുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ സന്ദർശിച്ച് പരിശോധനകൾ നടത്തുന്നതിനും, വിദ്യാർത്ഥികളുമായി സംസാരിച്ച് ഭീതി അകറ്റാനുമായി ഒരു മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബാഗേശ്വറിലെ സർക്കാർ സ്‌കൂളിലെ കുട്ടികൾ അസ്വഭാവികമായി പെരുമാറിയത്. ഒരു കൂട്ടം പെൺകുട്ടികളും ഒരു ആൺകുട്ടിയുമായിരുന്നു കൂട്ടക്കരച്ചിലിന് പിന്നിൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വീഡിയോയിൽ ചില പെൺകുട്ടികൾ കരഞ്ഞ് തളർന്ന് അബോധാവസ്ഥയിൽ കിടക്കുന്നതും ചിലർ ഉച്ചത്തിൽ നിലവിളിക്കുന്നതും കാണാമായിരുന്നു.
അദ്ധ്യാപകർ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടികൾ ഉച്ചത്തിൽ കരച്ചിൽ തുടരുകയായിരുന്നു.പിന്നാലെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച ഉടൻ ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘം സ്‌കൂളിൽ എത്തുകയായിരുന്നു.