കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിക്കിനി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രൊഫസറെ സർവ്വകലാശാലയിൽ നിന്നും പുറത്താക്കി. കൊൽക്കത്തയിലെ സെന്റ് സേവ്യർ സർവ്വകലാശാല പ്രൊഫസർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. പുറത്താക്കിയതിന് പുറമേ സർവ്വകലാശാലയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ധ്യാപിക ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ചത്. അദ്ധ്യാപികയുടെ വിദ്യാർത്ഥികളിൽ ഒരാൾ ഈ ചിത്രങ്ങൾ മൊബൈലിൽ കാണുന്നത് പിതാവ് കണ്ടു. ഇതോടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ അദ്ധ്യാപികയോട് ആവശ്യപ്പെടണമെന്നും, ഇവർക്കെതിരെ നടപടി സ്വീകരിക്കരിക്കണമെന്നും ആവശ്യപ്പെട്ട് സർവ്വകലാശാലയ്‌ക്ക് കത്ത് നൽകുകയായിരുന്നു. ഇതോടെയാണ് അദ്ധ്യാപികയെ പുറത്താക്കിയത്. സർവ്വകലാശാലയുടെ പേരിന് കളങ്കമുണ്ടാക്കിയ പ്രൊഫസറോട് 99 കോടി രൂപ നഷ്ടപരിഹാരമായി നൽകാനാണ് അധികൃതരുടെ നിർദ്ദേശം.
അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടുള്ള അദ്ധ്യാപികയുടെ പ്രവർത്തി ഒരു രക്ഷിതാവെന്ന നിലയ്‌ക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്ന് വിദ്യാർത്ഥിയുടെ പിതാവ് നൽകിയ കത്തിൽ പറയുന്നു. സ്വന്തം അദ്ധ്യാപിക ശരീരം പ്രദർശിപ്പിച്ച് വിദ്യാർത്ഥികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക എന്നത് മോശമാണ്. തന്റെ മകനെ ഇത്തരം ചിത്രങ്ങൾ കാണുന്നതിൽ നിന്നും താൻ വിലക്കാറുണ്ടെന്നും പിതാവിന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.