ഹിമാലയന്‍ മലനിരകളിലൂടെ തീവണ്ടിപാത; ചൈനയുമായി കരാര്‍ ഒപ്പിട്ട് നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യയുടെ തുടര്‍ച്ചയായ മുന്നറിയിപ്പ് ലംഘിച്ച് നേപ്പാളും ചൈനയുടെ കുരുക്കിലേക്ക്. വാണിജ്യ മേഖലയ്‌ക്കായി ഹിമാലയന്‍ മലനിരകളിലൂടെ തീവണ്ടി പാതയൊരുക്കാനാണ് നേപ്പാള്‍ ചൈനയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
പാകിസ്താനും ശ്രീലങ്കയും ചൈനയുടെ വന്‍കിട പദ്ധതികള്‍ക്കു മുമ്ബിലാണ് കുരുങ്ങിക്കിടക്കുന്നത്. ഒരിക്കല്‍ കരാര്‍ ഒപ്പിട്ട ശേഷം ഒരിക്കലും തിരിച്ചടയ്‌ക്കാനാകാത്ത കടക്കെണിയിലേക്കാണ് എല്ലാവരും വീഴുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളടക്കം നിരവധി ഉദാഹരണങ്ങളാണ് ചൈനയുടെ കുതന്ത്രത്തിന്റേതായി മുന്നിലുള്ളത്.
കൊറോണ മഹാമാരി കാലത്ത് ഇന്ത്യ നല്‍കിയ സഹായവും പ്രതിരോധ രംഗത്തെ സംയുക്തപങ്കാളിത്തവും ചൈനയെ ഒരു പരിധി വരെ നേപ്പാളില്‍ നിന്നും അകറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നേപ്പാളിന്റെ വിദേശകാര്യമന്ത്രി നാരായണ്ഡ ഖാഡ്ക ചൈന സന്ദര്‍ശിച്ചതോടെയാണ് രാജ്യങ്ങളെ വളഞ്ഞുപിടിക്കുന്ന ചൈനയുടെ ബോര്‍ഡര്‍ റോഡ് ഇനീഷ്യേറ്റീവ് വീണ്ടും സജീവമാകുന്നത്. 11 പേരടങ്ങുന്ന ഉന്നതതല സംഘമാണ് ബീജിംഗിലെത്തിയത്. ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് ഈയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നേപ്പാള്‍ വിദേശകാര്യമന്ത്രിയുടെ യാത്ര.
15ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് നേപ്പാളിലെ നിര്‍മ്മാണത്തിനായി ചൈന ഈ വര്‍ഷം മുതല്‍മുടക്കുക. ഇതില്‍ പ്രധാനപ്പെട്ടത് ഹിമാലയന്‍ മലനിരകളിലൂടെ അതിര്‍ത്തികടന്ന് നേപ്പാളിനേയും ചൈനയേയും ബന്ധിപ്പിക്കുന്ന തീവണ്ടി പാതയാണ്. ഈ വര്‍ഷം തന്നെ ചൈന പദ്ധതി രൂപരേഖ തയ്യാറാക്കാനായി വിദഗ്ധരെ കാഠ്മണ്ഡുവിലേയ്‌ക്ക് അയയ്‌ക്കും. ഇതിന് പുറമേ വിവിധ ഊര്‍ജ്ജ ഉല്‍പ്പാദന കേന്ദങ്ങളും ചൈന നിര്‍മ്മിച്ചു നല്‍കും.
ഇതുകൂടാതെ 12 മില്യണിന്റെ സഹായം മരുന്നുകളുടേയും മറ്റ് ചരക്കുകളുടെ കൈമാറ്റത്തിനുമായി നല്‍കും. കൊറോണ പ്രതിരോധത്തിനായുള്ള മരുന്നുകളും വാക്‌സിനും മറ്റ് സാങ്കേതിക ഉപകരണങ്ങളും ചൈന ഉടനെ എത്തിക്കാമെന്നും സമ്മതിച്ചിരിക്കുകയാണ്. ചൈനയുടെ മുതല്‍മുടക്കിനെ പലരാജ്യങ്ങളും തള്ളുമ്ബോഴാണ് നേപ്പാള്‍ ചൈനയുടെ കെണിയില്‍ വീണിരിക്കുന്നത്.