ArticleKeralaLatest

പാട്ടിന്റെ പാലാഴി പട്ടം സനിത്ത്

ബാങ്ക് മാനേജര്‍ പാടുന്നു

“Manju”

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകനാണ് പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്. സിനിമാഗാനരംഗത്ത് ഏകദേശം 14 ചിത്രങ്ങളില്‍ പാടിയിട്ടുള്ളൂ എങ്കിലും ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിന്റെയുള്ളിൽ നിന്ന്…” എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പര്‍ശിയായിട്ടാണ് സനിത്ത് ആ ഗാനം ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനശ്രദ്ധ നേടി. വിവിധ ഗാനശാഖകളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അതിൽ ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളും, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടുന്നു. ഒ.എൻ.വി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളില്‍ പാടാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഈ ചെറുപ്പക്കാരൻ കരുതുന്നു.

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ എസ് രാധാകൃഷ്ണനിൽ നിന്നും 1966-ൽ ദേശീയ അവാർഡ് വാങ്ങിയ ഇടവൻകാട് ടി എൻ പത്മനാഭന്‍ എന്ന പ്രശസ്ത ശില്പി സനിത്തിന്റെ അമ്മയുടെ അച്ഛനാണ്. രാജസദസ്സിനെ അലങ്കരിച്ചിരുന്ന കലാകാരനായിരുന്നു മുത്തച്ഛൻ. അമ്മ പ്രശസ്തമായ സംഗീത കുടുംബത്തിലെ അംഗമായിരുന്നു.

1989-ൽ പാലക്കാട് മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒ.എൻ.വി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2014-ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സനിത്തിന്റെ ആലാപനത്തെക്കുറിച്ച് ജൂറി പ്രത്യേക പരാമര്‍ശം നില്‍കുകമാത്രമല്ല വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

2015-ൽ മികച്ച ഗായകനുള്ള ലയൺസ് ഇൻറർനാഷണൽ പുരസ്കാരംവും, 2018-ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡും (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്…) 2019-ൽ ബാലഭാസ്കർ അവാർഡും(ജീവകാരുണ്യ പ്രവർത്തന രംഗത്ത് നല്കിയ സംഭാവനകളെ മാനിച്ച്), 2022 -ലെ ബോധി പുരസ്കാരവും (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്ക്ക്) പട്ടം സനിത്തിനെ തേടിയെത്തി .

അംഗീകാരങ്ങളെയല്ലാം വിനീതമായി നമ്രശിരസോടെ ഏറ്റുവാങ്ങുമ്പോള്‍ മനസില്‍ കരുണയുടേയും ദയയുടേയും സാമൂഹ്യപ്രതിബദ്ധതയുടെയും ഒപ്പം സംഗീതത്തിന്റെയും ഇഴകളെ തുന്നിച്ചേര്‍ത്തടുപ്പിച്ച് ഈ ഗായകന്‍ നമ്മുടെ സ്നേഹത്തിന്പാത്രീഭൂതമാവുകയാണ്. തിരുവോണം, ക്രിസ്തുമസ്, റംസാൻ, സ്വന്തം ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം, കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ, കേവല ആഡംബരങ്ങളിലഭിരമിക്കാതെ നഗരത്തിലെയും പരിസരത്തെയും അവശതയനുഭവിക്കുന്നവരോടൊപ്പമാണ് സനിത്ത് ഈ ദിവസങ്ങളെ സന്തോഷപ്രദമാക്കുന്നത്. അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പമായിരിക്കും ഈ മനുഷ്യസ്നേഹി വിശേഷദിവസങ്ങളില്‍. ശ്രീ ചിത്ര പുവർ ഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, റീജ്യണൽ ക്യാൻസർ സെന്‍റർ, പൂജപ്പുര മഹിളാ മന്ദിരം, ചെഷയർ ഹോം, നഗരത്തിനുള്ളിലെയും പുറത്തെയും മറ്റു അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസത്തിൽ ഒരു തവണ സന്ദർശിക്കുകയും അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിച്ച് അവർക്കൊപ്പം കൂടുനക എന്നത് ഇദ്ദേഹത്തിന് സന്തോഷദായകമാണ്. അതിനാലാണ് വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തേയും അവര്‍ക്കൊപ്പം കൂടെക്കൂട്ടുന്നത്.

ഇതു കൂടാതെ ആധുനീകതയുടെ അതിപ്രസരത്തില്‍ നമുക്ക് നഷ്ടമാകുന്ന ഗ്രാമീണതയെ, പരിസ്ഥിതി സന്തുലനാവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്., വരും തലമുറയ്ക്കുവേണ്ടി ഇത് കാത്ത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാടുന്നതിനും ബോധവത്ക്കരിക്കുന്നതിനും ഈ പരിസ്ഥിതി സ്നേഹികൂടിയായ ഗായകൻ സമയം കണ്ടെത്തുന്നു. എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടീൽ പങ്കെടുക്കുന്നതിനും അത് പരിപാലിക്കുന്നതിനും പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.

സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്തി അഞ്ഞൂറിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ ഇതിനകം അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആകാശവാണിയിലും, ദൂരദർശൻ കേന്ദ്രത്തിലും, മറ്റ് നിരവധി ചാനലുകളിലും അദ്ദേഹം സ്ഥിരമായി പരിപാടികള്‍ അവതരിപ്പിക്കുന്നു. ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം നിലനിർത്തി സംഗീത വഴിയിൽ തന്റേതായ പാതയിലൂടെ യാത്ര തുടരുകയാണ് പട്ടം സനിത്ത്.

കണക്കുകള്‍ക്കിടയിലെ പിരിമുറുക്കങ്ങളെ സംഗീതത്തിലൂടെയാണ് അദ്ദേഹം മറികടക്കുന്നത്. ഒരു പ്രമുഖ ബാങ്കിലെ മാനേജർ കൂടിയാണ് പട്ടം സനിത്ത്. സരോജിനി അമ്മയും രാമസ്വാമിയുമാണ് മാതാപിതാക്കള്‍. ഭാര്യ: രതിക. ഏക മകൻ എസ്. അനൂപ് ലയോള സ്കൂളില്‍ പ്ലസ് ടു വിദ്യാർഥിയാണ്.

കുടുംബത്തോടൊപ്പം

 

Related Articles

Back to top button