InternationalLatest

മുടി മറച്ച്‌ തട്ടമിട്ടില്ലെന്നതിന്റെ പേരില്‍ കൊന്നു; ഇറാനില്‍ ഹിജാബുകള്‍ കത്തുന്നു

“Manju”

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ സംസ്‌കാരച്ചടങ്ങില്‍ മുല്ലമാരുടെ പ്രാര്‍ത്ഥന വേണ്ടെന്ന് അച്ഛന്‍ അംജദ് അമിനി.”രണ്ട് മുടിയിഴകളുടെ പേരില്‍ എന്റെ മകളെ കൊന്നവരാണ് നിങ്ങള്‍. നിങ്ങളുടെ പ്രാര്‍ത്ഥന പടച്ചവന്‍ കേള്‍ക്കില്ല.” അദ്ദേഹം പറഞ്ഞു. മുടിമുഴുവന്‍ മറച്ച്‌ തട്ടമിട്ടില്ലെന്നതിന്റെ പേരില്‍ ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ അമിനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയാണ് പ്രതിഷേധം. നിങ്ങളുടെ മതമാണ് എന്റെ മകളെ കൊന്നത്. എന്നിട്ടും ലജ്ജയില്ലാതെ പ്രാര്‍ത്ഥന എന്ന് പറഞ്ഞു വന്നിരിക്കുന്നു. നിങ്ങളുടെ മതവും കൊണ്ട് നിങ്ങള്‍ പോകൂ…. അംജദ് അമിനി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിക്കുന്നു.
ഇറാനില്‍ കര്‍ക്കശമാക്കിയ ഇസ്ലാമിക വസ്ത്രധാരണ നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇരുപത്തിരണ്ടുകാരിയായ അമിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അമിനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇറാനിലുടനീളം ഹിജാബുകള്‍ വലിച്ചെറിഞ്ഞ് സ്ത്രീകള്‍ നിരത്തിലിറങ്ങി. മുടി മുറിച്ചും ഹിജാബുകള്‍ കത്തിച്ചും നടത്തുന്ന വനിതാപ്രക്ഷോഭത്തിന് ലോകമെമ്ബാടും പിന്തുണയേറുകയാണ്. അതേസമയം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്റെ അര്‍ദ്ധസൈനിക റെവല്യൂഷണറി ഗാര്‍ഡിലെ ‘ബാസിജ്’എന്നറിയപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ റൈഡിങ് സേനയും രംഗത്തിറങ്ങി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ ക്രൂരമായാണ് ഇക്കൂട്ടര്‍ മര്‍ദിക്കുന്നതെന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കെര്‍മാന്‍ നഗരമധ്യത്തില്‍ സംഘടിച്ചെത്തിയ സ്ത്രീകള്‍ ഹിജാബുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇറാനിയന്‍ മതമേധാവികളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന മഷാദ് പട്ടണത്തിലും പ്രതിഷേധം ശക്തമാണ്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കി നൂറുകണക്കിനാളുകളാണ് തെരുവിലുള്ളത്. ഇറാനിയന്‍ പരമാധികാരി സയിദ് അലി ഹൊസൈനി ഖമേനിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞ സ്ത്രീകള്‍ അവിടെ ‘സ്വേച്ഛാധിപതിയുടെ മരണം’ എന്നെഴുതിവച്ചു.

Related Articles

Back to top button