IndiaLatest

ശശി തരൂര്‍ മത്സരിക്കും; പത്രിക വാങ്ങാന്‍ പ്രതിനിധി എത്തി

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നാമനിര്‍ദേശ പത്രികാ ഫോം വാങ്ങി. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പ്രതികരിച്ചു. അതിനിടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചു.

രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങി.

അശോക് ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ജി 23ക്ക് അവസാനമാവുകയാണെന്ന് ഗ്രൂപ്പിലെ നേതാവ് കൂടിയായ അശോക് ചവാന്‍ പറഞ്ഞു.

ഗെഹ്ലോട്ട് അധ്യക്ഷനാവുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുകയാണ്. എം.എല്‍.എമാരുമായി സച്ചിന്‍ പൈലറ്റ് ആശയ വിനിമയം നടത്തി. ഭൂരിഭാഗം എം.എല്‍.എമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ടിനാണ്. തന്നെ അധികാരക്കൊതിയനായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഗെഹ്ലോട്ട് രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button