ഗാന്ധിനഗര്‍: ബി കോം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കെട്ടിടത്തിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അടുത്ത സുഹൃത്ത് അറസ്റ്റില്‍.എം എസ് സര്‍വകലാശാല വിദ്യാര്‍ത്ഥി ദക്ഷ് പട്ടേലിന്റെ (19) കൊലപാതകത്തില്‍ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ പാര്‍ത്ഥ് കോത്താരിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ദക്ഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ത്ഥ് ഇന്നലെയാണ് അറസ്റ്റിലായത്.
സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് പാര്‍ത്ഥിന് പ്രണയമുണ്ടായിരുന്നു. എന്നാല്‍ ദക്ഷ് പെണ്‍കുട്ടിയുമായി അടുക്കുകയാണെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂവരും ഒരേ ക്ളാസിലായിരുന്നു. വളരെ ആസൂത്രണം ചെയ്താണ് പാര്‍ത്ഥ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെ പാര്‍ത്ഥ് കത്തിയും കയറും വാങ്ങിവച്ചിരുന്നു. രാത്രി കുടുംബത്തോടൊപ്പം ഗര്‍ബയില്‍ പങ്കെടുത്തതിന് ശേഷം ദക്ഷ് പാര്‍ത്ഥയെ കാണാന്‍ എത്തി. കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ ചെയ്യാമെന്ന് പാര്‍ത്ഥ് നിര്‍ദേശിച്ചു.തട്ടികൊണ്ടുപോകല്‍ ആസ്പദമാക്കി റീല്‍സ് ചെയ്യാമെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറേ ലൈക്കുകള്‍ കിട്ടുമെന്നും പാര്‍ത്ഥ് ദക്ഷിനെ വിശ്വസിപ്പിച്ചു. ഒന്നരവര്‍ഷമായി സുഹൃത്തുക്കള്‍ ആയിരുന്നതിനാല്‍ ദക്ഷിന് സംശയമൊന്നും തോന്നിയില്ല.
പിന്നാലെ റീല്‍സ് ചെയ്യുന്നതിനായി എന്ന വ്യാജേന അലങ്കാര്‍ കോംപ്ളക്‌സിന്റെ ബേസ്‌മെന്റില്‍ ഇരുട്ട് നിറഞ്ഞ സ്ഥലത്ത് ദക്ഷിനെ എത്തിച്ചു. റീല്‍സിന് കൂടുതല്‍ യാഥാര്‍ത്ഥ്യം തോന്നുന്നതിനായി കൈകാലുകള്‍ കെട്ടണമെന്ന് പാര്‍ത്ഥ് പറഞ്ഞത് ദക്ഷ് സമ്മതിച്ചു.തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയതിന് ശേഷം പാര്‍ത്ഥ് സുഹൃത്തിനെ നിരവധി തവണ കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തി കിടന്നുറങ്ങിയതിന് ശേഷം പിറ്റേന്ന് സാധാരണ നിലയില്‍ പുറത്തിറങ്ങി.
രാത്രി ഏറെയായിട്ടും ദക്ഷ് മടങ്ങിവരാതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. പാര്‍ത്ഥുമായി ബന്ധപ്പെട്ടപ്പോള്‍ ദക്ഷിനെ കണ്ടില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി കണ്ടെത്തി. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ പാര്‍ത്ഥ് കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതകത്തില്‍ പൊലീസ് തന്നെ സംശയിക്കാതിരിക്കാനും പാര്‍ത്ഥ് ഏറെ ശ്രദ്ധിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ കത്തി വിശ്വമിത്രി പുഴയില്‍ ഉപേക്ഷിച്ചു. ഏതൊക്കെ രീതിയില്‍ രക്ഷപ്പെടാം എന്ന് മനസിലാക്കുന്നതിനായി യുട്യൂബിന്റെ സഹായവും പാര്‍ത്ഥ് തേടിയിരുന്നു. കാണാതായ ആളുകളെ പൊലീസ് എങ്ങനെയാണ് തിരയുന്നതെന്നും ഇന്ത്യയില്‍ കൊലപാതകത്തിന് ശിക്ഷ എന്താണെന്നും ഒക്കെ പാര്‍ത്ഥ് ഇന്റര്‍നെറ്റില്‍ പരതിയിരുന്നു. ഫോണിലെ കോള്‍ റെക്കോര്‍ഡ് ഉപയോഗിച്ച് പൊലീസ് എങ്ങനെ ട്രാക്ക് ചെയ്യും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എങ്ങനെ ഉപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങളും പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞു. കൊലപാതകത്തിന് ശേഷം പാര്‍ത്ഥ് സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കിയിരുന്നു. ലൊക്കേഷന്‍ നോക്കി പിടികൂടാതിരിക്കാന്‍ പാര്‍ത്ഥ് ഫോണുമായി നഗരം ചുറ്റി. ശേഷം സിം ഊരിയെടുത്ത് മറ്റൊരിടത്ത് ഉപേക്ഷിച്ചു.
എന്നാല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ കൊലപാതകത്തിന്റെ കാരണങ്ങളായി പല പല കാര്യങ്ങളാണ് പാര്‍ത്ഥ് തുടക്കത്തില്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. സഹോദരിയെക്കുറിച്ച് ദക്ഷ് മോശം കമന്റുകള്‍ പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അവയിലൊന്ന്. എന്നാല്‍ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.