ErnakulamLatest

വൃത്തിയുടെ നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി 298ാം സ്ഥാനത്ത്

“Manju”

കൊച്ചി: രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളെ റാങ്ക് ചെയ്യുന്ന സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സര്‍വേക്ഷന്‍ 2022 സര്‍വേയില്‍ കൊച്ചി 298ാം സ്ഥാനത്ത്. ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി പിന്നിലായി സ്ഥാനം പിടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത് എന്തായാലും കൊച്ചിക്ക് ആശ്വാസമായി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ കൊച്ചി നിലമെച്ചപ്പെടുത്തി. 2020ലെ സര്‍വേയില്‍ 372 ഉം 2021 ല്‍ 338ാം സ്ഥാനത്തുമായിരുന്നു കൊച്ചി. ഇത്തവണ റാങ്ക് മുന്നൂറിനു താഴെ എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നാണ് അധികൃതരുടെ അഭിപ്രായം. ആദ്യ നൂറ് സ്ഥാനങ്ങളില്‍ വരുന്ന നഗരങ്ങളെയാണ് ശുചിത്വ നഗരങ്ങളായി നഗരകാര്യ മന്ത്രാലയം അംഗീകരിക്കുന്നത്.
വൃത്തി മാനദണ്ഡങ്ങള്‍
തുറസായ സ്ഥലത്തെ മാലിന്യ നിര്‍മാര്‍ജ്ജനം, പാര്‍പ്പിട മേഖലകളിലെ ദിവസേനയുള്ള തൂത്തുവാരല്‍ തുടങ്ങിയ വിഭാഗത്തില്‍ കൊച്ചിയുടെ സ്‌കോറുകള്‍ 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ്. മാര്‍ക്കറ്റ് മേഖലയിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ സ്‌കോര്‍ 25 ശതമാനമായി കുറഞ്ഞു. അതേസമയം നഗര സൗന്ദര്യവത്ക്കരണം, പാര്‍പ്പിട മേഖലകള്‍, ജലാശയങ്ങള്‍ എന്നിവയുടെ ശുചീകരണം തുടങ്ങിയ വിഭാഗങ്ങളില്‍ കൊച്ചിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലാണ് ഈ വിഭാഗത്തില്‍ കൊച്ചിയുടെ സ്‌കോര്‍.
വികേന്ദ്രീകരണ മാലിന്യ സംസ്‌കരണത്തിലും വീടുകള്‍ തോറുമുള്ള മാലിന്യ ശേഖരണത്തിലും ഏറെ അപാകതകള്‍ നിലനില്‍ക്കുന്നതായി സര്‍വേ വിലയിരുത്തി. പൊതു ശൗചാലയങ്ങളുടെ വൃത്തി ഇല്ലായ്മയും സ്‌കോര്‍ താഴ്ന്ന് പോകാന്‍ കാരണമായി. 25 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലാണ് ഈ വിഭാഗത്തില്‍ കൊച്ചിക്ക് ലഭിച്ച സ്‌കോര്‍.
ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ മികച്ച നൂറു നഗര പട്ടികയില്‍ കൊച്ചിക്ക് ഇതുവരെ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷവും മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം സൂറത്തും മൂന്നാം സ്ഥാനം നവി മുംബയും തുടര്‍ച്ചയായി രണ്ടാം തവണയും നിലനിര്‍ത്തി.
സീവേജ് പ്ലാന്റുകളുടെ കുറവ് തിരിച്ചടിയായി
ശുചിത്വ റാങ്ക് പട്ടികയില്‍ കൊച്ചി പിന്നിലാകാന്‍ പ്രധാന കാരണം മലിനജല സംസ്‌കരണ പ്ലാന്റുകളുടെ കുറവാണ്. എളംകുളത്തെ സീവേജ് പ്ലാന്റ് മാത്രമാണ് ആകെയുള്ളത്. പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം ഫോര്‍ട്ടുകൊച്ചിയിലെ സീവേജ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
ആവശ്യത്തിന് മലിനജല സംസ്‌കരണ പ്ലാന്റുകളില്ലാതെ നഗരത്തിന് മുന്നോട്ടു നീങ്ങാന്‍ കഴിയില്ല. കൊതുക് ശല്യത്തിന് തടയിടാനും ഇതു സഹായിക്കും. അമൃത് പദ്ധതി, കെ.എം. ആര്‍.എല്ലിന്റെ കനാല്‍ പുനരുജ്ജീവന പദ്ധതി എന്നിവയുടെ ഭാഗമായി പശ്ചിമകൊച്ചിയില്‍ ഉള്‍പ്പെടെ പത്ത് ആധുനിക മലിനജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

Related Articles

Back to top button