ആശുപത്രിയിലെ കൈക്കൂലി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
കണ്ണൂർ; തലശേരി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടുആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റാണ് 2000 രൂപയും അനസ്‌തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതി. പ്രീജ എന്ന ഗൈനക്കോളജിസ്റ്റിനെതിരെയാണ് ആരോപണം. മറ്റ് ഗൈനക്കോളജിസ്റ്റുകളും കൈക്കൂലി വാങ്ങുന്നുണ്ടെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞിട്ടുണ്ട്. പ്രസവ ചികിത്സക്കെത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും ആശുപത്രിയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും യുവാവ് ആരോപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.
നേരത്തെ ആശുപത്രിയിലെ കൈക്കൂലി ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു.ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയാനാവില്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ വാദം.