രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി അമ്മ
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി അമ്മ പ്യാരി രംഗത്ത്. മകളും മരുമകനും ചേർന്ന് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി. കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു പീഡനമെന്നും ഇതേതുടർന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് താമസം മാറിയെന്നും അമ്മ പ്യാരി നൽകിയ പരാതിയിൽ പറയുന്നു. തങ്ങളുടെ ബന്ധുക്കളെയും മകളായ രഹ്ന ഫാത്തിമ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ അമ്മ വ്യക്തമാക്കി. നോർത്ത് പോലീസ് സ്‌റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പരാതി നൽകിയത്.
ക്രൂരമായ പീഡനങ്ങളാണ് മകളിൽ നിന്നും മരുമകനിൽ നിന്നും നേരിടേണ്ടി വന്നത്. കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് മാസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് അമ്മ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയെ പോലീസ് വിളിപ്പിക്കുകയും താക്കീത് നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഉപദ്രവമോ ഭീഷണിപ്പെടുത്തലുകളോ ആവർത്തിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹിന്ദു വികാരം വ്രണപ്പെടുത്തിയ കേസിലായിരുന്നു ഹൈക്കോടതിയുടെ തിരിച്ചടി. ‘ഗോമാതാ ഫ്രൈ’ എന്നപേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോ രഹ്നാ ഫാത്തിമ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ തുടർ നടപടികൾ നിർത്തിവെയ്‌ക്കാൻ ഉത്തരവിടണമെന്നും ഹൈക്കോടതിയിൽ രഹ്ന ഫാത്തിമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി.