ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസിന് തുടക്കം. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‍പ്രസ് സർവീസ് നടത്തുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും. ഇതോടെ ചെന്നൈ– മൈസൂരു പാതയിലെ യാത്രാക്ലേശത്തിന് വലിയ ഒരളവ് വരെ പരിഹാരമാകും. 16 കോച്ചുകൾ അടങ്ങിയ റേക്കാണ് സർവീസിനായി എത്തിച്ചിട്ടുള്ളത്.
രാവിലെ 5.50 നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 10.20നു ബെംഗളുരുവിലും 12.20നു മൈസൂരുവിലുമെത്തും. ഒരുമണിക്കു മൈസൂരുവില്‍ നിന്നു മടക്കയാത്ര തുടങ്ങുന്ന ട്രെയിന്‍ രാത്രി ഏഴരയ്ക്കു ചെന്നൈയില്‍ തിരിച്ചെത്തും. കാട്പ്പാടിയിലും ബെംഗളൂരുവിലും മാത്രമാണു നിലവില്‍ സ്റ്റോപ്പുള്ളത്. പാതകളോടു ചേർന്നു സുരക്ഷാ വേലി ഇല്ലാത്തതിനാൽ, മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിനുകൾക്ക് ശരാശരി 75–80 കിലോമീറ്റർ വേഗതയേ ഈ റൂട്ടിലുള്ളൂ.