InternationalLatestSports

ലോകകപ്പിന് പോയി ലോക്കപ്പിലാകല്ലേ

“Manju”

ദോഹ : ലോകം ഒരു പന്തായി ഉരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇക്കുറി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഏഷ്യന്‍ രാജ്യമായ ഖത്തറാണെന്ന് ഏവര്‍ക്കും അറിയാം.
ഫുട്ബാള്‍ മാമാങ്കം ഒരു വന്‍ വിജയമാക്കാനുള്ള എല്ലാ മായാജാലവും ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. 32 ടീമുകള്‍ പങ്കെടുക്കുന്ന 440 മില്യണ്‍ ഡോളറിന്റെ സമ്മാനത്തുകയുള്ള മത്സരങ്ങള്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക.
ലോകകപ്പ് ഫുട്ബാളിനായി കാത്തിരിക്കുന്ന പതിനായിരങ്ങളാണ് ബാഗും പാക്ക് ചെയ്ത് നേരെ ഖത്തറിലേക്ക് വിമാനം പിടിക്കാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഒരു മുസ്ലീം രാഷ്ട്രമായ ഖത്തറില്‍ യാത്ര ചെയ്യുമ്ബോള്‍ നിരവധി കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതായിട്ടുണ്ട്. ഇവിടെ ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച്‌ യാത്രയ്ക്ക് മുന്‍പേ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്ര്യത്തിന്റെ ലോകത്ത് നിന്നും എത്തുന്ന പാശ്ചാത്യരായ ഫുട്‌ബോള്‍ പ്രേമികള്‍ക്കാവും ഖത്തറില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരിക.
ഹയ കാര്‍ഡ്
ലോകകപ്പ് ആസ്വദിക്കാന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ക്കായി ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ഹയ കാര്‍ഡ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കാണേണ്ട മത്സരങ്ങളെ കുറിച്ചും, ഏത് സ്റ്റേഡിയത്തിലാണെന്നതും, ടിക്കറ്റ് നമ്ബരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് കാലയളവില്‍ ഈ കാര്‍ഡ് മാത്രം മതിയാവും ഒരാള്‍ക്ക് ഖത്തറില്‍ സഞ്ചരിക്കാന്‍. രാജ്യത്തേക്കുള്ള ഒരു എന്‍ട്രി പാസായി ഇതുപയോഗിക്കാം.
നോ പുകവലി നോ മദ്യപാനം
സാധാരണ ഫുട്‌ബോള്‍ മത്സരത്തില്‍ തുളുമ്ബുന്ന വലിയ ബിയര്‍ ഗ്ലാസുമായി കളികാണുന്ന കാണികളെ കണ്ടിരിക്കും, എന്നാല്‍ ഇതൊന്നും ഖത്തറില്‍ പ്രതീക്ഷിക്കുകയേ വേണ്ട. പുകവലിയും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇ സിഗരറ്റ്, ലൈറ്ററുകള്‍, തീപ്പട്ടി എന്നിവയൊന്നും സ്റ്റേഡിയത്തില്‍ കൊണ്ട് പോകാന്‍ ആവില്ല. ഖത്തറിലേക്ക് മദ്യം കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്, കുറ്റത്തിന് ഒരാള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. മദ്യം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ലൈസന്‍സുള്ള ഹോട്ടല്‍ റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം കഴിക്കാന്‍ അനുവാദമുണ്ട്.
ഇതിന് പുറമേ ഡ്രഗ്സിനോടും ഖത്തര്‍ ഒരു ദയയും കാട്ടില്ല. ലോകകപ്പ് കഴിഞ്ഞാലും ലോക്കപ്പില്‍ നിന്ന് ഇറങ്ങാനാവില്ലെന്നത് ഓര്‍ക്കുക. ഉറക്ക ഗുളികകള്‍, വേദനസംഹാരികള്‍ തുടങ്ങിയ മരുന്നുകള്‍ പോലും ഇവിടെ കൊണ്ടുവരാനാവില്ല.
വസ്ത്രവും ശ്രദ്ധിക്കണം
ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന ഖത്തറില്‍ കര്‍ശനമായ വസ്ത്രധാരണ രീതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് പ്രമാണിച്ച്‌ ഇതില്‍ ചെറിയ ഇളവ് അധികാരികള്‍ വരുത്തിയിട്ടുണ്ട്. സ്ത്രീകളായ ആരാധികമാര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചര്‍മ്മം പുറത്ത് കാട്ടുന്ന വസ്ത്രങ്ങള്‍ ധരിച്ച്‌ പൊതു ഇടങ്ങളില്‍ ഇറങ്ങരുത്.
പൊതുസ്ഥലങ്ങളില്‍ ചെറിയ പാവാടയും സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത്. ഖത്തറിന്റെ സംസ്‌കാരത്തിന് എതിരായതിനാല്‍ പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കരുത്, അതായത് പങ്കാളിയെ ഒന്ന് ഹഗ്ഗ് ചെയ്യാനോ, ചുംബിക്കാനോ തോന്നിയാല്‍ അത് അരുത്. ഖത്തര്‍ ടൂറിസം അതോറിറ്റി ഇത് സംബന്ധിച്ച്‌ വ്യക്തമായ മുന്നറിയിപ്പ് നല്‍കും.
വിരലുകള്‍ പോലും പണി തരാം
പൊതു സ്ഥലങ്ങളില്‍ കൈകള്‍, വിരലുകള്‍ എന്നിവ ഉയര്‍ത്തി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചാല്‍ പോലും ഖത്തര്‍ നിയമപ്രകാരം കുറ്റകരമാണ്. അശ്ലീലസാഹിത്യം, ലൈംഗിക കളിപ്പാട്ടങ്ങള്‍ എന്നിവയും ഇവിടെ പാടില്ല. ഇത് പോലെ ആഹാരത്തിലും നിയന്ത്രണങ്ങള്‍ ഉണ്ട്. പന്നിയിറച്ചി ഉല്‍പന്നങ്ങള്‍ ഇവിടെ ലഭിക്കില്ലെന്നത് അറിയാമല്ലോ, അതിനാല്‍ ചോദിക്കാതിരിക്കുന്നതാണ് ഉത്തമം. വിവാഹേതര ലൈംഗിക ബന്ധവും ഖത്തറില്‍ പാടില്ല. ഏഴ് വര്‍ഷം വരെ തടവാണ് ശിക്ഷയെന്നതിനാല്‍ അടുത്ത ലോകകപ്പിലും പുറംലോകം കാണാനാവില്ലെന്നത് ഓര്‍മ്മയുണ്ടാവണം.
ഇവിടത്തെ പോലെ ചെയ്യരുത്
പൊതുസ്ഥലങ്ങളില്‍ മാലിന്യം ഇടരുത്, അനുമതിയില്ലാതെ സ്ഥാപനങ്ങളുടെ ഫോട്ടോ എടുക്കരുത് എന്നീ കാര്യങ്ങളും ശ്രദ്ധിക്കുമല്ലോ.

Related Articles

Back to top button