പ്രചാരണത്തിന് ‘അവധി’ നൽകി മകനുമായി സ്ഥാനാർത്ഥി ആര്‍.സി.സിയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുമ്ബോള്‍ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാന്‍ പരക്കം പായുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും. എന്നാല്‍, അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് വണ്ടി കയറി.
അര്‍ബുദ രോഗിയായ മകനെ റീജ്യണല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി) കാണിക്കുന്നതിനാണ് ഭാര്യ സുജിതമോളുമൊത്ത് കണ്ണന്‍ തലസ്ഥാനെത്തത്തിയത്. നാലുവര്‍ഷമായി ചികിത്സയിലാണ് ഒമ്ബതുവയസ്സുകാരനായ മകന്‍ ശിവകിരണ്‍. ”ഇടവിട്ടുള്ള പരിശോധന മുടക്കാന്‍ കഴിയില്ല. ആര്‍.സി.സിയില്‍ വരുമ്ബോള്‍ താനും ഒപ്പമുണ്ടാകണമെന്ന് മകന് നിര്‍ബന്ധമാണ്. പൊതുപ്രവര്‍ത്തകനായതുകൊണ്ടുതന്നെ പലപ്പോഴും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാറില്ല. പക്ഷേ, ഈ അവസ്ഥയില്‍ അവനൊപ്പം ഞാനുണ്ടാകണമെന്ന് തോന്നി. ഞാന്‍ അവനെ കൂടുതല്‍ സ്നേഹിക്കുന്നുണ്ട്”-നിറകണ്ണുകളോടെ കണ്ണന്‍ പറയുന്നു.
കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് രക്താര്‍ബുദ രോഗിയായ മകെന്‍റ ചികിത്സ തുടരുന്നത്. സുമനസ്സുകളായ കുറച്ചുപേര്‍ സഹായിക്കാനുള്ളതാണ് അല്‍പം ആശ്വാസം. ബിരുദ പഠനത്തിനു ശേഷം കേബ്ള്‍ ടി.വി ടെക്നീഷ്യനായി കുറച്ചു കാലം ജോലി നോക്കിയ കണ്ണന്‍ പത്ര ഏജന്‍റ് കൂടിയാണ്.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്‍റായ കണ്ണന്‍ രണ്ടുതവണ ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 23ാം വയസ്സിലാണ് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായത്. നിയമസഭ പ്രചാരണത്തിന് പണം ഇല്ലാത്തതിനാല്‍ ബൂത്ത് തലത്തില്‍ കണ്ണന് 10 രൂപ എന്നപേരില്‍ പ്രവര്‍ത്തകര്‍ കാമ്ബയിന്‍ നടത്തിയിരുന്നു. കൂലിപ്പണിക്കാരനായ ഗോപിയും ശാന്തയുമാണ് മാതാപിതാക്കള്‍. ശിവഹര്‍ഷ് ആണ് ഇളയമകന്‍. ഭാര്യ സജിതമോള്‍ പോസ്റ്റല്‍ വകുപ്പ് ജീവനക്കാരിയാണ്.