InternationalLatest

മാമത്തിനെ കൊന്ന രാക്ഷസ വൈറസിനെ ഉണര്‍ത്താന്‍ റഷ്യന്‍ ഗവേഷകര്‍

“Manju”

മോസ്കോ : വൂളി മാമത്ത് എന്ന് കേള്‍ക്കുമ്ബോള്‍ എന്താണ് മനസിലേക്ക് ഓടിയെത്തുക ? കൂറ്റന്‍ കൊമ്ബുകളും നീളമേറിയ രോമങ്ങളും നിറഞ്ഞ ആനയോട് സാദൃശ്യമുള്ള ഭീമന്‍ മൃഗം. ഒരുകാലത്ത് ഇവ ഭൂമുഖത്ത് സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്നേയാണ് വൂളി മാമത്തുകള്‍ ലോകത്ത് ഇങ്ങനെ നടന്നത്. പിന്നീട് ഇവ ലോകത്ത് നിന്ന് അപ്രത്യക്ഷമായി.
ഇന്ന് റഷ്യയിലെ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്നും മറ്റും വൂളി മാമത്തുകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വൂളി മാമത്തുകള്‍ക്കൊപ്പം മണ്ണിനടിയില്‍ ഉറങ്ങുന്ന പുരാതന വൈറസുകളെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. വടക്ക് കിഴക്കന്‍ സൈബീരിയയാണ് ഗവേഷണങ്ങളുടെ കേന്ദ്രബിന്ദു. വൂളി മാമത്തുകള്‍ക്ക് പുറമേ മണ്‍മറഞ്ഞ നിരവധി ജീവികളുടെ ഫോസിലുകള്‍ ഇവിടെയുണ്ട്.
നിര്‍ജീവമാക്കപ്പെട്ട നിരവധി വൈറസുകളും ഈ ഫോസിലുകളിലുണ്ട്. ഇവയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ണോടിക്കുന്നത്. റഷ്യയിലെ ഏറ്റവും പ്രശസ്തമായ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൂളി മാമത്തുകളെ അടക്കം കൊന്ന പുരാതന വൈറസുകളടങ്ങിയ സെല്ലുലാര്‍ മെറ്റീരിയലുകള്‍ ഫോസിലുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ലബോറട്ടറിയില്‍ പഠന വിധേയമാക്കാനാണ് വെക്ടറിലെ ഗവേഷകരുടെ ലക്ഷ്യം. എന്നാല്‍ ഇന്നത്തെ മനുഷ്യശരീരത്തിന് ഈ പുരാതന വൈറസുകള്‍ തീര്‍ത്തും അപരിചിതമാണ്. അതുകൊണ്ട് തന്നെ ഇവ മനുഷ്യരോട് എങ്ങനെ പ്രതികരിക്കുമെന്ന് അജ്ഞാതമാണ്.
ഒരുപക്ഷേ, ഉറങ്ങിക്കിടക്കുന്ന ഈ ഭീകരര്‍ ഉണര്‍ന്നാല്‍ കൊവിഡിനേക്കാള്‍ ഭയാനകമായ മറ്റൊരു മഹാമാരി ആവര്‍ത്തിക്കുമോ എന്ന് പോലും ചിലര്‍ ഭയപ്പെടുന്നു. ശക്തിയിലും വലിപ്പത്തിലും മനുഷ്യനേക്കാള്‍ ഏറെ മുന്നിലുള്ള വൂളി മാമത്തുകളെ കൊല്ലാന്‍ ശേഷിയുള്ളവയാണെങ്കില്‍ തീര്‍ച്ചയായും അത്തരം വൈറസുകള്‍ ആശങ്കയ്ക്ക് കാരണമാണെന്നതില്‍ സംശയമില്ല. ശാസ്ത്രലോകത്ത് നിന്നും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഗവേഷണം ഭയാനകമാണെന്നും ഇതിനോട് താന്‍ എതിരാണെന്നും ഫ്രാന്‍സിലെ എക്സ് – മാര്‍സെയ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍ ഷോണ്‍ – മൈക്കല്‍ ക്ലെവെറീ പറയുന്നു. 200,000 മുതല്‍ 400,000 വര്‍ഷങ്ങള്‍ പഴക്കമുള്ള വൈറസുകള്‍ ഇക്കൂട്ടത്തിലുണ്ടാകാമെന്നും ഇവയില്‍ ചിലതിന് ഇപ്പോഴും മനുഷ്യനെയോ മൃഗങ്ങളെയോ ബാധിക്കാന്‍ ശേഷിയുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ഈ ഗവേഷണം വളരെയധികം അപകടം നിറഞ്ഞതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പക്ഷേ, വെക്ടറിലെ ഗവേഷകര്‍ ഈ വൈറസുകളെ പഠനവിധേയമാക്കിയാലും ഇല്ലെങ്കിലും ആഗോളതാപന ഫലമായി ആര്‍ട്ടിക്കിലെ മഞ്ഞും പെര്‍മാഫ്രോസ്റ്റും ഉരുകുന്നത് ഇത്തരം വൈറസുകള്‍ പുറത്തെത്താന്‍ കാരണമാകാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം വൈറസുകള്‍ ഇതുവരെ കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാല്‍ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 വൈറസുകളുടെ കലവറ !
വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് ‘പെര്‍മാഫ്രോസ്റ്റ്’ എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍. പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ ഉള്‍പ്പെടെ നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് പെര്‍മാഫ്രോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്.
പെര്‍മാഫ്രോസ്റ്റിലെ മഞ്ഞില്‍ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെടുന്ന 13 വൈറസുകളെ തിരിച്ചറിഞ്ഞ് പുനരുജ്ജീവിപ്പിച്ചെന്ന് ശാസ്ത്രലോകം കഴിഞ്ഞമാസം അറിയിച്ചിരുന്നു. 48,500 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷക‌ര്‍ പുനരുജ്ജീവിപ്പിക്കുകയുണ്ടായി. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു.
15,000 വര്‍ഷം പഴക്കമുള്ള ചൈനയിലെ ടിബറ്റന്‍ പീഠഭൂമി മേഖലയിലെ പടിഞ്ഞാറന്‍ കുന്‍ലുന്‍ ഷാന്‍ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളില്‍ കഴിഞ്ഞ വര്‍ഷം ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉള്‍പ്പെടെ 33 വൈറസുകളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.
 വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിര്‍സ്കിലെ കോല്‍ട്സോവോയിലാണ് ‘സ്‌റ്റേറ്റ് റിസര്‍ച്ച്‌ സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടര്‍ ‘ എന്ന വെക്ടര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷാ വലയത്തില്‍ പ്രവര്‍ത്തിക്കുന്ന വെക്ടര്‍ ഒരിക്കല്‍ സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു.
വസൂരി, മാര്‍ബര്‍ഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. പല മാരക രോഗത്തിനും ഹേതുവായ വൈറസുകളെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 1974ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ലാബ് ജൈവായുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയാണ് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്.
നിലവില്‍ വിവിധ രോഗങ്ങള്‍ക്കുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. റഷ്യയുടെ എപിവാക് കൊറോണ എന്ന കൊവിഡ് വാക്സിന്‍ വെക്ടറില്‍ വികസിപ്പിച്ചതാണ്. വസൂരി വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളില്‍ ഒന്നാണ് വെക്ടര്‍. മറ്റൊന്ന് അമേരിക്കയിലെ അറ്റ്ലാന്‍ഡയിലുള്ള സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണ്.

Related Articles

Back to top button