സിന്ധുമോൾ. ആർ
ആലപ്പുഴ : ഇരുപത്തിരണ്ട് പേജുള്ള റേഷന്‍ കാര്‍ഡ് പഴങ്കഥയാകുന്നു. സപ്ലൈ ഓഫീസുകളില്‍ പോകാതെ റേഷന്‍കാര്‍ഡ് ലഭ്യമാകുന്ന ഇ-റേഷന്‍ കാര്‍ഡ് സംവിധാനം സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ നിലവില്‍വരും. സംവിധാനത്തിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. അപേക്ഷകന്റെ മൊബൈല്‍ ഫോണിലും ഇ-മെയിലിലും ലഭിക്കുന്ന ലിങ്കുവഴി റേഷന്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാമെന്നതാണു ഇതിന്റെ പ്രത്യേകത. സുരക്ഷാ ഓഡിറ്റുകൂടി പൂര്‍ത്തിയാക്കിയാല്‍ സംവിധാനം തിരുവനന്തപുരം ജില്ലയില്‍ ആദ്യം നിലവില്‍വരുമെന്ന് സിവില്‍ സപ്ലൈസ് ഐ ടി വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് കൈയിലെത്തും. ആധാര്‍ കാര്‍ഡിന് സമാനമായ രീതിയിലാണ് ഇ-റേഷന്‍ കാര്‍ഡ് സജ്ജമാക്കുന്നത്. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പരിശോധിച്ചശേഷം അപേക്ഷകന്‍ കാര്‍ഡിന് അര്‍ഹനാണെങ്കില്‍ പ്രിന്റ് എടുക്കാം. ഇതിന് അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്ബറില്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കും.
എന്നാല്‍ സന്ദേശമനുസരിച്ച് കാര്‍ഡ് പ്രിന്റെടുക്കാനാകില്ല. അപേക്ഷകനോ കാര്‍ഡില്‍ അംഗങ്ങളാവുന്ന ആളുകളോ ആണോ പ്രിന്റ് എടുക്കുന്നതെന്ന് പരിശോധിക്കും. ആധാര്‍ അടക്കം പരിശോധിച്ചതിന് പിന്നാലെ അപേക്ഷകന് ഒടിപി നമ്ബര്‍ ലഭിക്കും. ഇതിനുശേഷം മാത്രമേ പ്രിന്റ് ചെയ്യാനാവൂ. കാര്‍ഡില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളുണ്ടാവും. അന്ത്യോദയ, മുന്‍ഗണന, പൊതുവിഭാഗങ്ങളിലായി നാല് നിറങ്ങളില്‍ 22 പേജുകളില്‍ പുസ്തകരൂപത്തിലാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡ്. ഇത് ആധാര്‍ മാതൃകയില്‍ ഒറ്റ കാര്‍ഡായി മാറ്റും. പുതിയ അപേക്ഷകര്‍ക്ക് ഇ- കാര്‍ഡ് നല്‍കും. പുസ്തകരൂപത്തിലുള്ള കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഇ കാര്‍ഡാക്കി മാറ്റാനും അവസരമുണ്ട്. കുടുംബാംഗങ്ങളുടെ പേരുള്‍പ്പെടെയുള്ള അത്യാവശ്യ വിവരങ്ങള്‍ കാര്‍ഡിന്റെ രണ്ട് പുറങ്ങളിലായി രേഖപ്പെടുത്തും.