InternationalLatest
എല്ലാ രാജ്യങ്ങളിലും പെലെ സ്റ്റേഡിയം
ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ. പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.
‘ ഏറെ ദുഃഖത്തോടെയാണ് നാം ഇവിടെ നില്‍ക്കുന്നത്. പെലെ അനശ്വരനാണ്. ഫുട്ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാല്‍, നമുക്ക് ഒരുപാട് പുഞ്ചിരികള്‍ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമര്‍പ്പിക്കുകയും ലോകത്തോടു മുഴുവന്‍ ഒരു നിമിഷം മൗനമാചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു’, ഇന്‍ഫാന്റിനോ പറഞ്ഞു.
ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലേ. ഫുട്‌ബോൾ ചരിത്രത്തിൽ മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏക താരം കൂടിയാണ്. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.
കൂടാതെ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളിൽ ഒരാളെന്ന നേട്ടത്തിനും പെലെ അർഹനായിരുന്നു. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 1,363 കളികളിൽനിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും പെലെയുടെ പേരിലുണ്ട്.