ഫോണില്‍ നിന്ന് കരകയറാനാകുന്നില്ല. ജീവിതം സമര്‍പ്പിച്ചു.
കല്ലമ്പലം: സ്‌കൂളിലോ വീടിനടുത്തോ പറയത്തക്ക കൂട്ടുകാര്‍ ആരും തന്നെ ജീവയ്‌ക്ക് ഇല്ലായിരുന്നു. പഠിക്കുക എന്നതിനപ്പുറം മറ്റു കൂട്ടുകെട്ടുകളോടും ഒട്ടും താത്പര്യമില്ലായിരുന്നു. നാവായിക്കുളം വെട്ടിയറ ചിറവിളപുത്തന്‍വീട്ടില്‍ പരേതനായ ജയമോഹന്‍-ശ്രീജ ദമ്ബതികളുടെ മൂത്തമകള്‍ ജീവാ മോഹനെ (ഗൗരി 16)കഴിഞ്ഞദിവസമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയിന്നില്ലെന്നുമുള്ള ആറുപേജുള്ള ആത്മഹത്യാകുറിപ്പ് കല്ലമ്ബലം പൊലീസ് കണ്ടെടുത്തു.
അമ്മ ഇടയ്‌ക്ക് ശകാരിച്ച് ഫോണ്‍ വാങ്ങിവയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ അതു കിട്ടുന്നതു വരെ വിഷാദത്തിലായിരുന്നു ജീവ. വീഡിയോ കാണല്‍ ശീലമായതോടെ പഠനത്തില്‍ വളരെ പിന്നിലായി. സ്‌കൂളിലും ട്യൂഷന്‍ ക്ളാസിലുമൊക്കെ നടന്ന യൂണിറ്റ് ടെസ്റ്റുകളില്‍ മാര്‍ക്ക് കുറഞ്ഞതോടെ ജീവക്ക് വലിയ ആധിയായി. മൊബൈല്‍ മാറ്റിവച്ച് പഠിക്കാന്‍ ഇരുന്നാലും ശ്രദ്ധിക്കാന്‍ കഴിയാതെ വീണ്ടും വീഡിയോയിലേക്ക് തന്നെ തന്റെ മനസ് തിരിയുന്നത് ജീവക്ക് വലിയ സമ്മര്‍ദ്ദമായിരുന്നു.
തന്റെ ജീവിതം മൊബൈലിലേക്ക് ചുരുങ്ങുന്നതായും ഇനി അതില്‍ നിന്നും തനിക്കൊരു മോചനം ഇല്ലെന്നും തിരിച്ചറിഞ്ഞതോടെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളാരും ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ക്കും ഈ വിവരം മനസിലാക്കാന്‍ സാധിച്ചില്ല. ഒരുപക്ഷേ മുന്‍കൂട്ടി അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ കൗണ്‍സലിംഗിലൂടെ ജീവയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
മരിക്കുന്നതിന് മുമ്പ് ആറു പേജുകളുള്ള ആത്മഹത്യ കുറിപ്പില്‍ ഈ പതിനാറുകാരി തനിക്ക് പറ്റിയ അബദ്ധം വ്യക്തമായി കുറിച്ചിരുന്നു. പഠിക്കാന്‍ വേണ്ടി അമ്മ വാങ്ങിത്തന്ന ഫോണ്‍ ഉപയോഗിച്ച് താന്‍ വീട്ടുകാരെ ചതിക്കുകയായിരുന്നുവെന്നും പഠിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ബി.ടി.എസ് ഉള്‍പ്പെടെയുള്ള സംഗീത ആല്‍ബങ്ങളില്‍ താന്‍ അടിമയായെന്നും ജീവ വ്യക്തമായി എഴുതിയിരുന്നു. തന്റെ അനുജത്തിക്ക് ഫോണ്‍ നല്‍കരുതെന്നും പറഞ്ഞാണ് ജീവ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഞ്ചുവര്‍ഷം മുമ്ബ് ആത്മഹത്യയിലൂടെ പിതാവ് മരിച്ചപ്പോള്‍ രണ്ടു പെണ്‍കുട്ടികളെയും പ്രാണനായി വളര്‍ത്തിയ അമ്മ ശ്രീജ വിവരമറിഞ്ഞപ്പോള്‍ മുതല്‍ തളര്‍ന്നുകിടക്കുകയാണ്.