Uncategorized

ഭൂമി തരംമാറ്റം: ഖജനാവിലെത്തിയത് 200 കോടി രൂപ

“Manju”

തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടു രണ്ടാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി നടപ്പാക്കിയ ശേഷം ഇതുവരെ ഖജനാവിലേക്ക് എത്തിയത് 200 കോടിയോളം രൂപ.

നേരിട്ടു ലഭിച്ച (ഓഫ് ലൈന്‍) 2.04 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കിയതു വഴിയാണ് 200 കോടിയോളം രൂപ സര്‍ക്കാരിലെത്തിയത്. ഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് ഇതു പിടിവള്ളിയുമായി.
ഇനി ഓണ്‍ലൈനായി ലഭിച്ച 1.92 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പാക്കാനായി പ്രത്യേക ആക്‌ഷന്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ റവന്യു വകുപ്പു തുടങ്ങി. ഭൂമി തരം മാറ്റത്തിനുള്ള 1.92 ലക്ഷം ഓണ്‍ലൈന്‍ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കാന്‍ സബ് കളക്ടര്‍മാരുടെയും ആര്‍ഡിഒമാരുടെയും ശില്‍പശാല സംഘടിപ്പിക്കും. ശില്‍പശാലയില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും രൂപരേഖ തയാറാക്കുക.
നേരത്തേ ഭൂമിയുടെ പട്ടയ വിതരണം വേഗത്തിലാക്കാനുള്ള പദ്ധതി തയാറാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള റവന്യു ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പട്ടയ വിതരണം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഇതേ മാതൃകയാണ് ഭൂമി തരംമാറ്റക്കേസുകളിലും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. നെല്‍വയല്‍തണ്ണീര്‍ത്തട തരംമാറ്റം അടക്കം 2107 ല്‍ തുടങ്ങിയ പദ്ധതി വഴി ഇതുവരെ 900 കോടി രൂപ സര്‍ക്കാരിലെത്തിയതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 1.92 ലക്ഷം അപേക്ഷകളാണ് വിവിധ ജില്ലകളിലായി ലഭിച്ചിട്ടുള്ളത്. നേരത്തേ വകുപ്പില്‍ കെട്ടിക്കിടന്ന രണ്ടു ലക്ഷത്തോളം നേരിട്ടു ലഭിച്ച അപേക്ഷകളും പ്രത്യേക പദ്ധതി തയാറാക്കിയാണു തീര്‍പ്പാക്കിയത്. ഇതിനായി താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച 990 ക്ലര്‍ക്കുമാരെ നിയോഗിച്ചിരുന്നു. നിലവില്‍ ഇവരുടെ സേവനം ആറു മാസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്. ആര്‍ഡിഒമാരാണ് നിലവില്‍ ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പാക്കുന്നത്. ഇവരുടെ കൂടി അഭിപ്രായങ്ങളില്‍ സ്വീകരിക്കാവുന്നതു ക്രോഡീകരിച്ചാകും അന്തിമ തീരുമാനമെടുക്കുക.
മുന്‍പു നേരിട്ടുള്ള അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ കെട്ടിക്കിടന്ന ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസിലാണ് ഓണ്‍ലൈന്‍ അപേക്ഷകളും ഏറ്റവുധികം കെട്ടിക്കിടക്കുന്നത്. ഇവിടെ 23,468 ഭൂമി തരംമാറ്റ അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്.

 

Related Articles

Back to top button