Uncategorized

ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്ത് ഈജിപ്ത്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്ത് ഈജിപ്ത്. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, രാജ്യത്തെ പദ്ധതികളില്‍ നിക്ഷേപത്തിനും പങ്കാളിത്തത്തിനുമായി ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം ഈജിപ്ഷ്യന്‍ അധികാരികളുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയം ഇതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ 50ലധികം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈജിപ്തില്‍ 3.15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയില്‍ ഈജിപ്ഷ്യന്‍ നിക്ഷേപം ഏകദേശം 37 മില്യണ്‍ ഡോളര്‍ മാത്രമാണ്. ഈജിപ്തുമായുള്ള ഇന്ത്യയുടെ വ്യാപാരം 2018-19-ല്‍ 4.5 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2021-22-ല്‍ 7.26 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 12 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചു. സൂയസ് കനാല്‍ ഇക്കണോമിക് സോണില്‍ (എസ്‌സിഇസെഡ്) ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുന്നതിനുള്ള സാദ്ധ്യത ഈജിപ്ത് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്ത ഈജിപ്ത്, ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു.

ജനുവരി 24 മുതല്‍ 27 വരെയാണ് അബ്ദുള്‍ ഫത്താഹ് അല്‍സിസി ഇന്ത്യയിലുള്ളത്. റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യത്തെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. പരേഡില്‍ ഈജിപ്ത് സൈനിക സംഘവും പങ്കെടുത്തിരുന്നു. പരേഡില്‍, ഈജിപ്ഷ്യന്‍ ആര്‍മിയുടെ ഒരു സൈനിക സംഘം ആദ്യമായി കര്‍ത്തവ്യ പാതയിലെ സല്യൂട്ട് ഡെയ്സിലേക്ക് മാര്‍ച്ച്‌ ചെയ്തു. കേണല്‍ മഹ്മൂദ് മുഹമ്മദ് അബ്ദുല്‍ ഫത്താഹ് എല്‍ ഖരസാവിയുടെ നേതൃത്വത്തില്‍ 144 സൈനികര്‍ അടങ്ങുന്ന സംഘമാണ് ഈജിപ്ഷ്യന്‍ സായുധ സേനയുടെ പ്രധാന റെജിമെന്റുകളെ പ്രതിനിധീകരിച്ച്‌ എത്തിയത്.

ഇതിന് ശേഷം രാഷ്ട്രപതി ഭവനില്‍ ദ്രൗപതി മുര്‍മു നല്‍കിയ സ്വീകരണത്തിനും അബ്ദുള്‍ ഫത്താഹ് അല്‍ സിസി പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാര്‍, മറ്റ് പ്രമുഖര്‍ എന്നിവരും രാഷ്ട്രപതി ഭവനിലെ അറ്റ് ഹോംസ്വീകരണത്തില്‍ പങ്കെടുത്തു.

2022 സെപ്തംബറില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചതിനെ അബ്ദുല്‍ ഫത്താഹ് അല്‍ സിസി സ്വാഗതം ചെയ്തു. എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. സാങ്കേതിദ വിദ്യ, സൈനിക അഭ്യാസങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിനും ധാരണയായി. 2028-29 കാലയളവില്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വവും ഈജിപ്ത് പരിഗണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button