റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാൻ ഇനി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും ഘടിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങളില്‍ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത മിസൈലുകള്‍ ഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യൻ വ്യോമസേന ഫ്രാൻസിലെ ദസോ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആസ്ത്ര, ആന്റി എയര്‍ ഫീല്‍ഡ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇനി മുതല്‍ റഫാലിന്റെ ഭാഗമാകുക.
ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും റഫാല്‍ ഉപയോഗിക്കുന്നുണ്ട്. 2020-ലാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങള്‍ ഘടിപ്പിക്കുന്നതോടെ, അന്താരാഷ്ട്ര ആയുധ വിപണിയില്‍ ഇന്ത്യൻ നിര്‍മ്മിത മിസൈലുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും വലിയ രീതിയിലുള്ള സ്വീകാര്യത വര്‍ദ്ധിക്കുന്നതാണ്. അത്യുഗ്ര പ്രഹര ശേഷിയുള്ള ആസ്ത്ര മിസൈലുകള്‍ക്ക് 160 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നിഷ്പ്രയാസം ഭേദിക്കാൻ സാധിക്കും.