KeralaLatest

ഇ പി ജയരാജന് യാത്രാവിലക്ക് വരും

“Manju”

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യാത്രക്കാരായ യുവാക്കളെ അക്രമിച്ച ഇ പി ജയരാജന് യാത്രാ വിലക്ക് വരും. നിലവിലെ നിയമം അനുസരിച്ച്‌ വിമാനത്തിനുള്ളില്‍ ശാരീരിക അതിക്രമം കാണിക്കുന്നത് ഗുരുതരമായ തെറ്റാണ്.
വിമാനത്തില്‍, ഒരാളും മറ്റാരെയും ശാരീരികമായും വാക്കുകള്‍ കൊണ്ടും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. ചെയ്താല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കാം.വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയില്‍ നിന്നു വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം.
വിമാനവും വിമാനത്താവളവും കേരള പോലീസിന്റെ അധികാരപരിധിയിലല്ലാത്തതിനാല്‍ ജയരാജന് നിസ്സാരമായി ഊരിപ്പോകാനാവില്ല. പോലീസ് കേസെടുക്കുന്നതിന് അതിന് പുറമെ. താന്‍ യുവാക്കളെ അടിച്ചതായി ജയരാജന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യം വെച്ച്‌ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച്‌ പാഞ്ഞടുത്തു. അപ്പോഴേക്കും കോറിഡോറിന്റെ നടുവില്‍ വെച്ച്‌ ഞാന്‍ തടഞ്ഞു. തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ അക്രമിക്കും” എന്നും ജയരാജന്‍ പറഞ്ഞു.
കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചതന്നെയാണിതെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി രംഗത്തുവന്നു. ”ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമഅരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണം’ പിണറായി പറഞ്ഞു.

Related Articles

Back to top button