Uncategorized

ബോംബെ സഹോദരിമാരിലെ’ സംഗീതജ്ഞ സി. ലളിത അന്തരിച്ചു

“Manju”

ചെന്നൈ: ബോംബെ സഹോദരിമാര്‍ എന്നറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളായ സി.ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. ലളിതയും സഹോദരി സി സരോജയും രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികളും ശങ്കരാചാര്യ സ്‌തോത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1963 മുതലാണ് കച്ചേരികള്‍ നടത്താന്‍ തുടങ്ങിയത്. അഞ്ച് പതിറ്റാണ്ടായി ഒരുമിച്ച്‌ മാത്രമാണ് ഇരുവരും പാടിയിട്ടുള്ളത്. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലാണ് ആല്‍ബങ്ങള്‍ പുറത്തിറക്കിയത്. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പന്‍ ഗാനാഞ്ജലിയുടെ രണ്ട് വാല്യങ്ങള്‍ എന്നിവയാണ് മലയാളത്തിലെ പ്രധാന ആല്‍ബങ്ങള്‍.

കലാജീവിതത്തിന്റെ ഭൂരിഭാഗവും ചെന്നൈയിലാണ് ചെലവഴിച്ചതെങ്കിലും ബോംബെ സഹോദരിമാര്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ബോംബെ സഹോദരിമാര്‍ എന്ന് ഒരു സ്വാമി അനുഗ്രഹിച്ച ശേഷമാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഒറ്റയ്ക്ക് പാടേണ്ടി വരുമെന്നതിനാലാണ് സിനിമയില്‍ അവസരങ്ങള്‍ വേണ്ടെന്ന് വച്ചതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ചിദംബര അയ്യരുടെയും മുക്താംബാളിന്റെയും മക്കളായി തൃശൂരിലാണ് ലളിതയും സരോജയും ജനിച്ചത്.

സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ് പോലുള്ള ബഹുമതികള്‍ ലഭിച്ച ബോംബെ സഹോദരിമാരെ 2020 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Related Articles

Back to top button