Uncategorized

പൂച്ച മാന്തിയെന്ന് കരുതി ; കടിച്ചത് മൂര്‍ഖനാണെന്ന് അറിയിച്ചത് വളര്‍ത്തുനായ ജൂലി

“Manju”

ആലപ്പുഴ: വീട്ടില്‍ മുറ്റം അടിച്ചുവാരുന്നതിനിടെ പാമ്പു കടിച്ച്‌ വീട്ടമ്മയ്ക്ക് രക്ഷയായത് വളര്‍ത്തുനായ. പൂച്ച മാന്തിയതാണെന്ന് കരുതിയിരുന്ന വീട്ടമ്മയ്ക്ക് കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് കാട്ടിക്കൊടുത്തത് വളര്‍ത്തുനായ ജൂലി ആയിരുന്നു.

അമ്പലപ്പുഴയിലാണ് സംഭവം. ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ വിശ്വകുമാരിയ്ക്കാണ് പാമ്പുകടിയേറ്റത്. ഇവരെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഐസിയുവില്‍ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് മുറ്റമടിക്കുന്നതിനിടെ വിശ്വകുമാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. വീട്ടുമുറ്റത്തെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കിവെച്ചപ്പോഴാണ് വിരലില്‍ കടിയേറ്റത്. മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലില്‍ ഉണ്ടായിരുന്നത്. വേദന അനുഭവപ്പെട്ടതുമില്ല. പിന്നീടാണ് ഇത് ശ്രദ്ധിച്ചത്. പൂച്ച മാന്തിയതാകുമെന്ന് കരുതി സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകി.

അതിനിടെയാണ് താമര വളര്‍ത്തുന്ന ടാങ്കിന്റെ കല്ലുകള്‍ക്കിടയില്‍ ഇരുന്ന മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നായ ജൂലി കണ്ടെത്തിയത്. ഇതോടെ പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോള്‍ പാമ്പിനെ കടിച്ചുകുടയുന്ന ജൂലിയയാണ് വിശ്വകുമാരി കണ്ടത്. ഇതോടെയാണ് തന്നെ പൂച്ച മാന്തിയതല്ല, പാമ്പ് കടിച്ചതാണെന്ന് വിശ്വകുമാരിക്ക് മനസിലായത്.
ഇതോടെ വിശ്വകുമാരിയുടെ ബഹളംകേട്ട് ഓടിയെത്തിയ മകളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ പാമ്പിന്‍വിഷത്തിനെതിരായ മരുന്ന് എടുക്കാനായത് രക്ഷയായി. ഐസിയുവില്‍ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പാമ്പുകടിയേറ്റ് ഒരു മണിക്കൂറിനിടെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് വിശ്വകുമാരിയുടെ ജീവന്‍ രക്ഷിക്കാനായത്. അതിനിടെ നാട്ടുകാര്‍ മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്നു. പുറക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി സി മധുവാണ് വിശ്വകുമാരിയുടെ ഭര്‍ത്താവ്. വിശാല്‍ മകനാണ്.

Related Articles

Back to top button