പരാതിക്കാരനായ വയോധികനോട് മോശമായി പെരുമാറി; പാലക്കാട് സിഐക്ക് സസ്പെൻഷൻ
പാലക്കാട്: പരാതിക്കാരനായ വയോധികനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മീനാക്ഷിപുരം സർക്കിൾ ഇൻസ്പെക്ടർ പി എം ലിബിയ്ക്ക് സസ്പെൻഷൻ. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ സിഐക്ക് പിഴവ് സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 57 കാരനായ വയോധികനെ സി ഐ യുടെ താമസസ്ഥലത്തേക്ക് കൊണ്ടു പോയി മോശമായി പെരുമാറിയെന്നാണ് പരാതി. ഇതിനെ തുടർന്ന് സിഐയെ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്തയാണ് സി ഐക്കെതിരെ നടപടിയെടുത്തത്.മുൻപ് ലഹരിക്കടത്ത് കേസിൽ പ്രതിക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന തരത്തിൽ പിടിച്ചെടുത്ത ലഹരിയുടെ അളവ് കുറച്ച് കാണിച്ചതായ ആരോപണവും സിഐക്കെതിരെ ഉയർന്നിരുന്നു. വയോധികനോട് മോശമായി പെരുമാറിയ സിഐ യുടെ നടപടി സേനക്കാകെ നാണക്കേടായെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.