KeralaLatest

കെട്ടിടനിർമാണ പെർമിറ്റ് നിരക്ക് കൂട്ടും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വര്‍ധന വരുത്തുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട കെട്ടിടനിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല. നികുതി ചോര്‍ച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിര്‍മ്മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ റേറ്റിങ് നടപ്പിലാക്കും. സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലാകും(സിറ്റിസണ്‍സ് ഫീഡ്ബാക്ക്) റേറ്റിങ്ങിലെ പ്രധാന ഘടകമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

അതിദ്രുതഗതിയില്‍ നഗരവത്കരണം നടക്കുന്ന ഇടമാണ് കേരളം. ഭൂവിനിയോഗരീതികള്‍, ജീവിതശൈലി, മാലിന്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നവകേരളത്തിന് അനുയോജ്യമായ നഗരനയം രൂപീകരിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി കമ്മിഷനെ നിയമിക്കും. പുതിയ സംവിധാനത്തിലേക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മികച്ച രീതിയില്‍ പരിവര്‍ത്തിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018-ല്‍ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജൂലൈ 31-ന് മുന്‍പ് നിര്‍മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാന്‍ സാധിക്കുന്നത്. ഇതുപ്രകാരം ക്രമവത്കരണ അപേക്ഷ നല്‍കാനുള്ള കാലപരിധി അവസാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 നവംബര്‍ 7ന് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ കഴിയും. ഇതിനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. ചട്ടം പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ചട്ടം പുറപ്പെടുവിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുമെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button