മുളങ്കുന്നത്തുകാവ്: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ടിതമായി മുന്നോട്ട് പോകുന്ന ശാന്തിഗിരി പ്രസ്ഥാനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മതനിരപേക്ഷതയുടെ ഭാവമാണെന്ന് സേവ്യര്‍ ചിറ്റിലപ്പിളളി എം.എല്‍.എ. ശാന്തിഗിരി ആശ്രമം തങ്ങാളൂർ ബ്രാഞ്ചിൽ അഞ്ചാം പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. ലോകത്ത് വന്നിട്ടുളള ആചാര്യൻമാർ പേരു കൊണ്ട് വ്യത്യസ്തരാണെങ്കിലും അവർ മുന്നോട്ടുവെച്ച ആദർശങ്ങൾ ഒരേ ദിശയിലുളളതാണ്. ശ്രീകരുണാകരഗുരു ഭൗതികമായി വിട്ടുപിരിഞ്ഞെങ്കിലും ഗുരുവിന്റെ വെളിച്ചം ശാന്തിഗിരിയിൽ എല്ലാവരിലും എല്ലാമായി നിൽക്കുന്നുവെന്ന് എം.എൽ.എ പറഞ്ഞു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ചടങ്ങിൽ വിശിഷ്ട സാന്നിദ്ധ്യമായി.
അവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി നന്ദാത്മജാനന്ദ, ഫാദര്‍ ഡോ.തോമസ് എടക്കളത്തൂര്‍, ജനനി കല്പന ജ്ഞാന തപസ്വിനി, ബ്രഹ്മകുമാരി കൌസല്യ രാജയോഗ ടീച്ചര്‍, ജനനി ആദിത്യ ജ്ഞാന തപസ്വിനി, സ്വാമി മുക്തചിത്തന്‍ ജ്ഞാന തപസ്വി, അവണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍.എന്‍.കെ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ പ്രദീപ്, ബിന്ദു സോമന്‍, റ്റി.ആര്‍. സത്യന്‍, എം.പി.സലീം, രാജന്‍ സി.എസ്, പി.സി.കൃഷ്ണദാസ്, ബിജി.എ.ആര്‍, വൈഷ്ണവ് ദാസ്, അമൃത.കെ.മുകുന്ദന്‍, ബിനോജ്.എം.ആര്‍ എന്നിവർ പങ്കെടുത്തു.
രാവിലെ 5 മണിയുടെ ആരാധനയോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമായി. 6 ന് ധ്വജം ഉയര്‍ത്തല്‍, ഗുരുപാദവന്ദനം, അന്നദാനം എന്നിവ നടന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സൗജന്യ ആയൂര്‍വേദ- സിദ്ധ മെഡിക്കല്‍ ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഉച്ചയ്ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു. വൈകുന്നേരം ആരാധനയ്ക്കു ശേഷം ദീപപ്രദക്ഷിണവും നടന്നു.