IndiaKeralaLatest

ഏപ്രില്‍ 1 മുതല്‍ വാക്സിന്‍ 45 കഴിഞ്ഞവര്‍ക്ക്

“Manju”

തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്സിന്‍ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

മാര്‍ച്ച്‌ 23 ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകള്‍ കോവിഡ്-19 രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനമായ കാര്യമാണ്. എന്നാല്‍ 89.3 ശതമാനം ആളുകള്‍ക്ക് രോഗബാധ ഇനിയും ഉണ്ടാകുവാന്‍ ഇടയുളളതിനാല്‍ കോവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയ റിവേഴ്സ് ക്വാറന്റൈന്‍ നടപടികളാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ കുറഞ്ഞ സീറോ പ്രിവലന്‍സ് നിരക്കിന് കുറയാന്‍ കാരണം. കുറഞ്ഞ രോഗബാധാ നിരക്ക് സംസ്ഥാനത്ത് തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്ബായി മുന്‍ഗണനാ ക്രമമനുസരിച്ച്‌ വാക്സിന്‍ സ്വീകരിക്കേണ്ടവര്‍ വാക്സിന്‍ സ്വീകരിക്കണം. ലോകരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് രോഗബാധ വലിയ തോതില്‍ കൂടുകയുണ്ടായി. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്ബായി 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണ്.

ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

സാര്‍സ് കോവ് 2 വൈറസിനെതിരെ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതിനാല്‍ കോവിഡ് 19 വാക്സിനുകള്‍ രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. രോഗാണുവുമായി നേരിട്ട് സമ്ബര്‍ക്കം ഉണ്ടായാല്‍ പോലും ശരീരത്തിന് വൈറസിനോട് പൊരുതുവാനുള്ള ശക്തി വാക്സിനേഷന്‍ വഴി ശരീരത്തിന് ലഭിക്കും. വാക്സിന്‍ സ്വീകരിക്കുക വഴി രോഗബാധ ഉണ്ടാകുവാനും മറ്റുള്ളവരിലേക്ക് പകര്‍ത്തുവാനുമുള്ള സാധ്യത കുറയുന്നതിനാല്‍ ചുറ്റുമുള്ളവരെയും സംരക്ഷിക്കുവാന്‍ കഴിയും.

പ്രായാധിക്യം ചെന്നവര്‍, മുതിര്‍ന്നവര്‍, മറ്റ് രോഗബാധിതര്‍ തുടങ്ങിയ രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകുവാന്‍ സാധ്യതയുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതില്‍ വാക്സിനേഷന്‍ പ്രധാനമാണ്. തീവ്രമായ രോഗാവസ്ഥകളും ആശുപത്രിവാസവും തടയുന്നതില്‍ കോവിഡ് വാക്സിനുകള്‍ 95 മുതല്‍ 100 ശതമാനം വരെയും മരണം തടയുന്നതില്‍ 100 ശതമാനവും ഫലപ്രദമാണ്. രോഗബാധിതനായ ഒരാളില്‍ നിന്നും രോഗം പകരുന്നവരുടെ എണ്ണം ഗണ്യമായി കുറക്കുവാനും രോഗബാധയുടെ കണ്ണികള്‍ പൊട്ടിക്കുവാനും വാക്സിനേഷന്‍ വഴി സാധിക്കും. അവസരം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിച്ച്‌ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,70,643 ആദ്യഡോസ് വാക്സിനും 3,11,594 രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. മുന്‍നിര പ്രവര്‍ത്തകരില്‍ 1,07,661 പേര്‍ ആദ്യ ഡോസും 63,063 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,13,406 പേര്‍ ആദ്യ ഡോസും 4,564 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 16,62,663 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കേണ്ടതാണ്. കോവാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

Related Articles

Back to top button