വൻനാശവും മരണവും വിതച്ച 63 ചുഴലിക്കാറ്റുകൾ. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ചുഴലിയുടെ രൂപത്തിൽ ആ പട്ടികയിലെ അവസാന പേരുകാരനും എത്തി – ഉംപുൻ. ഇതോടെ 64 പേരുകളടങ്ങുന്ന കാറ്റുകളുടെ ആദ്യ പട്ടിക കെട്ടടങ്ങുകയാണ്. പകരം 169 കാറ്റുകളുടെ പുതിയ പട്ടിക നിലവിൽ വരും.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ 2004 ൽ ആണ്
ഇന്ത്യയും 8 അയൽ രാജ്യങ്ങളും ചേർന്ന് തീരുമാനിച്ചത്. ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിങ്ങനെ 8 രാജ്യങ്ങൾ ചേർന്ന് പേരുകൾ നിര്‍ദേശിച്ചു.
ഈ പട്ടികയാണു ചരിത്രത്തിലേക്കു വീശിയകലുന്നത്. പുതിയ പട്ടികയിൽ 5 രാജ്യങ്ങൾ കൂടി അംഗങ്ങളായി ഇറാൻ, ഖത്തർ, സൗദി, യുഎഇ, യെമൻ. അഗ്നി, ആകാശ്, ബിജിലി, ജൽ, ലെഹർ, മേഘ്, സാഗർ, വായു തുടങ്ങിയവയായിരുന്നു പഴയ പട്ടികയിലെ ഇന്ത്യയുടെ പേരുകൾ. ഇതിൽ കേരളത്തിന് ഏറ്റവും പരിചിതമായ ഓഖി ചുഴലിക്ക് ആ പേരു നിർദേശിച്ചത് ബംഗ്ലദേശാണ്. കണ്ണെന്ന് അർഥം.
പുതിയ പട്ടികയിൽ ഇന്ത്യയുടെ പേരുകൾ ഇവയാണ്– ഗതി, തേജ്, മുരശു, ആഗ്, വ്യോം, ജോർ, പ്രോബാഹോ, നീർ,പ്രപഞ്ചൻ, ഗുർണി, ആംബുദ്, ജലധി, വേഗ. ഉംപുനു ശേഷം പുതിയ പട്ടികയിൽനിന്ന് ഇനി ആദ്യമെടുക്കുന്ന പേര് ബംഗ്ലദേശിന്റെ പബൻ ആയിരിക്കും. തുടർന്ന് ഇന്ത്യയുടെ ഗതി എന്ന പേരും. പിന്നീടങ്ങോട്ട് 167 കാറ്റുകളുടെ നീണ്ട പട്ടികയാണ് കാത്തിരിക്കുന്നത്.