സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: 14 വർഷങ്ങൾക്ക് ശേഷം മന്ത്രി കെ ടി ജലീൽ വീണ്ടും അധ്യാപകനായി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് അതിന് നിമിത്തമായത്. ഇന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ അദ്ധ്യയനം ആരംഭിച്ചപ്പോൾ മന്ത്രി തന്നെ ആദ്യ ക്ലാസ് എടുത്തു.
ഇനി മത്സരിക്കാനില്ലെന്നും അധ്യാപന ജീവിതത്തിലേക്ക് മടങ്ങുമെന്നും ജലീൽ അഭിപ്രായപ്പെട്ടതായുളള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. അതിനിടെയാണ് മന്ത്രി ക്ലാസ് എടുക്കാനെത്തിയത്.
ചരിത്രം വിഷയമായപ്പോൾ നവോഥാനത്തിലേക്ക് നടന്ന് വന്ന വഴികൾ ജലീൽ വിദ്യാർഥികൾക്ക് പകർന്ന് നൽകി. തിരുവനന്തപുരം സംസ്കൃത കോളേജിൽ ഒറൈസ് സംവിധാനം വഴിയായിരുന്നു മന്ത്രിയുടെ ക്ലാസ്. ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ളവർക്ക് ക്ലാസിന്റെ ലിങ്കിലൂടെയും ഓൺലൈൻ ക്ലാസ് ലഭ്യമാക്കി.
എംഎൽഎ ആയപ്പോഴോ, മന്ത്രിയായപ്പോഴോ അല്ല അധ്യാപകനായിരുന്നപ്പോഴാണ് താൻ ജീവിതം ഏറെ ആസ്വദിച്ചതെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഓൺലൈൻ ക്ലാസുകളോട് പൂർണ യോജിപ്പ് മന്ത്രിക്കില്ല. ഇത്തരം ക്ലാസുകൾ കാലത്തിന് അനിവാര്യമാണെന്നും പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
അറിവിനൊപ്പം സാമുഹ്യ ബോധവും വളരാൻ സ്കളിലെ ക്ലാസ് മുറികൾ അരങ്ങൊരുക്കും. വിവിധ തുറകളിൽ നിന്ന് വരുന്ന കുട്ടികളുമായി ഇടപെടാം. അത് നാടിനെ കുറിച്ച് അറിവ് നൽകും. ഇതൊന്നും ഇ-ലേണിങ്ങിൽ പ്രായോഗിഗമല്ല. കേവലം അറിവിനപ്പുറം വൈജ്ഞാനികതലം നേടാൻ കഴിയില്ല. പൊതുതാത്പര്യം കണക്കിലെടുത്ത് മാത്രമേ ഓൺലൈന്‍ ക്ലാസുകൾ തുടരണമോ എന്ന് തീരുമാനിക്കൂ. ഇടത് അധ്യാപക സംഘടനകളുടെ ആശങ്കയും പരിഹരിക്കുമെന്നും കെടി ജലീൽ പറഞ്ഞു.