ന്യൂഡൽഹി; പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് (ആർബി). തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.
സെപ്‌റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയും. മാറ്റാൻ ആവശ്യമായ കറൻസി ആർബിയുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് മാറ്റിയെടുക്കാൻ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മേയ് 19 നാണ് 2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 500, 1000 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് 2016 നവംബറിൽ ആർബിഐ ആക്ടിലെ 1934-ലെ വകുപ്പ് 24 (1) പ്രകാരമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.