ന്യൂഡല്‍ഹി: ഇന്ത്യ എന്താണ് ചിന്തിക്കുന്നത് എന്നറിയാൻ ലോകം കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം ഡല്ഹിയയില് മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്തിടെ ജപ്പാൻ, പാപ്വ ന്യൂ ഗിനി, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്.
”ലോകത്തിന് എന്തുകൊണ്ടാണ് ഇത്രയധികം വാക്സിനുകള്‍ നല്‍കിയതെന്നായിരുന്നു ആളുകള്‍ എന്നോട് ചോദിച്ചത്. ശത്രുക്കള്‍ക്ക് പോലും മാപ്പുകൊടുക്കുന്ന പൈതൃകമാണ് ഇന്ത്യയുടേത്. ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണിത്. എന്നാണ് ഞാനവരോട് പറഞ്ഞത്. ഇന്ന് ഇന്ത്യയെന്താണ് ചിന്തിക്കുന്നത് എന്നറിയാനാണ് ലോകം ആഗ്രഹിക്കുന്നത്.”-മോദി പറഞ്ഞു.
”ആസ്ട്രേലിയയില്‍ ഇന്ത്യൻ സമൂഹത്തിന്റെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാരും ഒരുമിച്ച് പങ്കെടുത്തു. ജനാധിപത്യത്തിന്റെ ശക്തിയാണ് അത് വിളിച്ചോതിയത്. ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയില്‍ എല്ലാവരും ഒന്നടങ്കം അണിചേര്‍ന്നു. ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നത് മോദിയെ കണ്ടിട്ടല്ല, നമ്മുടെ രാജ്യത്തോടുള്ള സ്നേഹം മൂലമാണ്.”-മോദി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഉന്നം വെച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
പാപ്വ ന്യൂ ഗിനിയില്‍ തിരുക്കുറലിന്റെ പരിഭാഷ പ്രകാശനം ചെയ്യാൻ അവസരം ലഭിച്ച കാര്യവും മോദി എടുത്തു പറഞ്ഞു. സംഭാഷണത്തിനിടെ തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി തമിഴ് നമ്മുടെ സ്വന്തം ഭാഷയാണെന്നും ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയാണെന്നും കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയാണ് മോദിയെ ഹാരം അണിയിച്ച് സ്വീകരിച്ചത്.