ഹർഷദ്ലാൽ തലശ്ശേരി
പഴയങ്ങാടി : എരിപുരം-മുട്ടം പാലക്കോട് റോഡിന്റെ ടാറിങ്ങ് പൂർത്തിയായെങ്കിലും റോഡരികിൽ വെള്ളമൊഴുക്കിനായി പണിയുന്ന ഓവുചാൽ നിർമാണം പാതിവഴിയിലായത് ജനങ്ങൾക്ക് ദുരിതമായി. മഴ ശക്തമായതോടെ സമീപത്തെ വീടുകൾക്ക് വെള്ളക്കെട്ട് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.
വെള്ളത്തോടൊപ്പം ഇഴജന്തുക്കളും ഒഴുകിവരുന്നതായി പരാതിയുണ്ട്.
വെള്ളക്കെട്ടുണ്ടായതോടെ ഈ ഭാഗത്ത് കൊതുകുശല്യവും വർധിച്ചു. റോഡുനിർമാണവേളയിൽത്തന്നെ ഓവുചാൽ നിർമാണവുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളുണ്ടായിരുന്നു. ഒടുവിൽ കലുങ്ക് നിർമിച്ചാണ് പരിഹാരമുണ്ടാക്കിയത്. തൊഴിലാളികളെ കിട്ടാത്തതാണ് ഓവുചാൽനിർമാണം വൈകാൻ കാരണമെന്ന് പറയുന്നു.
മാടായിപ്പാറ വെങ്ങര ഇറക്കത്തിൽ ഓവുചാൽ നിർമിക്കാത്തതിനാൽ മഴവെള്ളത്തോടൊപ്പം ചരൽമണ്ണ് റോഡിലേക്ക് ഒഴുകിയെത്തുന്നത് അപകടത്തിനിടയാക്കുന്നതായും ആക്ഷേപമുണ്ട്. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പകർച്ചവ്യാധി ഉൾപ്പെടെയുള്ളവയുടെ വ്യാപനത്തിനും മറ്റ് അപകടങ്ങൾക്കും ഇടയാകും.
ജനങ്ങളെ ദുരിതത്തിലാക്കിയ വെള്ളക്കെട്ടിന് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മടപ്പള്ളി പ്രദീപൻ ആവശ്യപ്പെട്ടു.