Thiruvananthapuram

കേരളം ഭീകരരുടെ ഒളിത്താവളം: കെ.സുരേന്ദ്രൻ

“Manju”

എസ് സേതുനാഥ്

ഭീകരവാദ സാന്നിധ്യം, സംസ്ഥാനം മുന്നറിയിപ്പുകൾ അവഗണിക്കുന്നു

തിരുവനന്തപുരം: എറണാകുളത്ത് ദേശീയ അന്വേഷണ ഏജൻസി മൂന്ന് അൽഖ്വയിദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയതെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വോഡ് നിർജ്ജീവമാണ്. സംസ്ഥാനം ഐ.എസ്.ഐ.എസിന്റെ ശക്തമായ കേന്ദ്രമാണെന്ന ഐക്യരാഷ്ട്രസഭയുടെ ഒരു മാസം മുമ്പത്തെ റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ വെച്ച റിപ്പോർട്ടും സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. പൊലീസ് സേനയിൽ തീവ്രവാദികളെ സഹായിക്കാനായി പച്ചവെളിച്ചം എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോർ‌ട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകൾക്ക് ഇ-മെയിൽ ചോർത്തിയതിന് സസ്പെൻഷനിലായ അത്തരം സംഘടനകളുമായി ബന്ധമുള്ള എസ്.ഐയെ ഈ സർക്കാർ സർവ്വീസിലേക്ക് തിരിച്ചെടുക്കുകയാണ് ചെയ്തതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിലടക്കം ഭീകരവാദികളുമായി ബന്ധമുള്ളവരുള്ള സർക്കാരിന് ഭീകരവാദത്തെ സഹായിക്കുന്ന നിലപാടാണുള്ളത്. മുൻ സിമി പ്രവർത്തകനായ ജലീലിന് അവരുമായി ഇപ്പോഴും നാഭീനാള ബന്ധമുണ്ടെന്ന് ഉറപ്പിക്കാവുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിൽ തീവ്രവാദ സ്വഭാവമുള്ള നിരവധിപേരെ നിയമിച്ചതും സ്വർണ്ണക്കടത്തിലെ ഇടപെടലും ഇതിന്റെ ഉദ്ദാഹരണങ്ങളാണ്. എലത്തൂരിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതികളായ പോപ്പുലാർഫ്രണ്ടുകാർക്ക് വിവരങ്ങൾ കൈമാറിയ പൊലീസുകാർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല. പനായിക്കുളം തീവ്രവാദ കേസും വാഗമൺസിമി ക്യാമ്പും നാറാത്ത് ഭീകരവാദ ട്രെയിനിംഗും കനകമല ഐ.എസ് ക്യാമ്പും കണ്ടുപിടിക്കാൻ സംസ്ഥാന പൊലീസിന് കഴിയാതിരുന്നത് രാഷ്ട്രീയ സമ്മർദ്ദം ഉള്ളതിനാലാണ്. എൻ.ഐ.എ തകർത്ത കനകമല ഐ,എസ് ക്യാമ്പ് സി.പി.എം പാർട്ടി ഗ്രാമത്തിലായിരുന്നെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിനെതിരായ സമരങ്ങൾക്കെതിരെ സി.പി.എം ഖുറാൻ വിഷയം ഉയർത്തുന്നത് മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണ്. മുസ്ലിങ്ങൾ സംസ്ഥാനത്ത് അരക്ഷിതരാണെന്നും രണ്ടാംകിട പൗരൻമാരാണെന്നും പ്രചരിപ്പിക്കുകയാണ് സി.പി.എം. ഇത് മതഭീകരർക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റും. ശബരിമലയിൽ വിശ്വാസികളെ വേട്ടയാടിയ ഇടതുപക്ഷം മുസ്ലിംങ്ങൾക്ക് പോലും താത്പര്യമില്ലാത്ത വിഷയത്തിൽ അവരെ പ്രീണിപ്പിക്കുകയാണ്. ഈ ഇരട്ടത്താപ്പ് മലയാളികൾ തിരിച്ചറിയും. മുഖ്യമന്ത്രി കള്ളന് പായസം വെക്കുകയാണ്. സമരക്കാർക്കെതിരെ ഏകപക്ഷീയമായ ആക്രമണമാണ് പൊലീസ് നടത്തുന്നത്. ജനങ്ങളെ അണിനിരത്തി സമരക്കാരെ നേരിടുമെന്ന കൊടിയേരിയുടെ പ്രസ്താവന വെല്ലുവിളിയാണ്. പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുമെന്ന ഭീഷണിയാണത്. അത് വകവെച്ചു കൊടുക്കാൻ ബി.ജെ.പി തയ്യാറല്ല. സ്വർണ്ണക്കള്ളക്കടത്തിന് സഹായിച്ച ജലീലും അതിന് ഒത്താശ ചെയ്ത പിണറായി സർക്കാരും രാജിവെക്കും വരെ പാർട്ടി സമരം തുടരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button