ചെന്നൈ : തമിഴ്‌നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽ, മെട്രോ റെയിൽ പദ്ധതികൾക്കും, പുതിയ ഐഐടി ക്യാമ്പസിന്റെ നിർമ്മാണത്തിനുമാണ് പ്രധാനമന്ത്രി ആരംഭമിട്ടത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.
ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം, ചെന്നൈ ബീച്ച്- അട്ടിപ്പറ്റു, റെയിൽപാത എന്നിവയുടെ നിർമ്മാണത്തിനാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. 9.5 കിലോ മീറ്റർ വരുന്ന മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരണത്തിനായി 3770 കോടി രൂപയാണ് ചിലവിടുന്നത്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ചെന്നൈ ബീച്ച്- അട്ടിപ്പറ്റു റെയിൽ പാത നിർമ്മിക്കുന്നത്. 22.1 കിലോമീറ്റർ നീളമുള്ള പാതയ്ക്കായി 293.40 കോടി ചിലവിട്ടാണ് നിർമ്മിയ്ക്കുന്നത്.
ചെന്നൈയിൽ പുതുതായി ആരംഭിക്കുന്ന ഐഐടി ഡിസ്‌കവറി ക്യാമ്പസിനാണ് ചടങ്ങിൽ പ്രധാനമന്ത്രി തറക്കല്ലിട്ട് തുടക്കം കുറിച്ചത്. രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ക്യാമ്പസിന്റെ പൂർത്തീകരണത്തിന് 1000 കോടി രൂപയാണ് ചിലവഴിക്കുന്നത്.