ന്യൂഡൽഹി • നാലു വർഷത്തിനിടെ ധീരതയ്ക്കുള്ള മെഡൽ ഏഴു തവണ കരസ്ഥമാക്കി സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് നരേഷ് കുമാർ (35). 2017ൽ ശ്രീനഗർ വിമാനത്താവളത്തിനു സമീപം സുരക്ഷാസേനയുടെ ക്യാംപ് ആക്രമിച്ച മൂന്നു ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷൻ നയിച്ചതു നരേഷ് ആയിരുന്നു. 2013ലാണ് ഇദ്ദേഹം സെൻട്രൽ റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) ചേർന്നത്.
‘ഏറ്റവും പുതിയ മെഡൽ വാർത്തയിൽ സന്തുഷ്ടനാണ്. എന്റെ രാജ്യത്തെ സേവിക്കുന്നതു തുടരാൻ ആഗ്രഹിക്കുന്നു, അതിനാണു ഞാൻ ഈ യൂണിഫോം ധരിച്ചിരിക്കുന്നത്’– ഇപ്പോൾ ഡൽഹിയിലുള്ള നരേഷ് വാർത്താഏജൻസിയായ പിടിഐയോടു പറഞ്ഞു. പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശിയായ നരേഷിന് 2017ലാണ് ആദ്യത്തെ ധീരതാ മെഡൽ ലഭിച്ചത്. അടുത്തിടെ വരെ കശ്മീർ താഴ്‌വരയിൽ കേന്ദ്ര സേനയുടെ പ്രധാനവിഭാഗമായ ക്വിക്ക് ആക്‌ഷൻ ടീമിന്റെ (ക്യുഎടി) തലവനായിരുന്നു.
പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽനിന്നു ബിടെക് പാസായി നരേഷിന്റെ ജീവിതപങ്കാളി ബാച്ച്മേറ്റും സിആർപിഎഫിൽ അസിസ്റ്റന്റ് കമാൻഡന്റുമായ ശീതൾ റാവത്ത് ആണ്. അക്കാദമിയിൽനിന്ന് പുറത്തുവന്നതും കശ്മീരിലായിരുന്നു പോസ്റ്റിങ്. വീണ്ടും കശ്മീരിലേക്കു മടങ്ങാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ‘കണിശമായ തന്ത്രങ്ങളും ചടുലതയും അപാരമായ ധൈര്യവും’ ഉള്ള ഉദ്യോഗസ്ഥൻ എന്നാണ് സിആർപിഎഫിൽ നരേഷിന്റെ വിശേഷണം.