സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്.
വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ചികിത്സയിലായിരുന്നു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായിരുന്നു.
കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാഫലം കൂടി വരാനുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാ(48)നും കൊവിഡ് ബാധിച്ച് മരിച്ചു.