IndiaLatest

കോവിഡ്; രണ്ടാം തരംഗത്തില്‍ മരിച്ചത് 300ഓളം ഡോക്ടര്‍മാര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ മുന്നൂറോളം ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറില്‍ മാത്രം 80 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച മരണത്തിന് കീഴടങ്ങിയെന്നും ഐ.എം.എ പറയുന്നു.

കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് മൂലം ഏപ്രിലില്‍ കടുത്ത പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ 73 ഡോക്ടര്‍മാര്‍ മരിച്ചതായി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. തലസ്ഥാനത്ത് അടുത്തിടെ കേസുകള്‍ കുറഞ്ഞുവെങ്കിലും തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രണ്ടാം തരംഗത്തിനിടെ ഉത്തര്‍പ്രദേശില്‍ കുറഞ്ഞത് 41 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് -19 മൂലം പ്രതിദിനം ശരാശരി 20 ഡോക്ടര്‍മാര്‍ മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വിന്യസിച്ചിരിക്കുന്ന ഡോക്ടര്‍മാരാണ് മരണത്തിനിരയാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ കോവിഡ് -19 തരംഗത്തില്‍ 269 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മെയ് 18 ന് ഐ.എം.എ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ മരണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2020 ലെ ആദ്യ തരംഗത്തില്‍ ഇന്ത്യക്ക് 748 ഡോക്ടര്‍മാരെ നഷ്ടമായി. എന്നാല്‍ ഐ‌എം‌എയുടെ കണക്കുകള്‍ പ്രകാരം ആയിരത്തോളം ഡോക്ടര്‍മാര്‍ ആദ്യതരംഗത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലുമായിരിക്കുമെന്നാണ് ഐ.എം.എ പറയുന്നത്. ഇന്ത്യയില്‍ ആകെ 12 ലക്ഷത്തിലധികം ഡോക്ടര്‍മാരുണ്ട്. ഇന്ത്യയിലെ മൊത്തം ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കിയിട്ടുള്ളത്

Related Articles

Back to top button