കോവിഡ്: ഇത്തവണ ഓര്‍ക്കാട്ടേരി ചന്തയില്ല
വി. എം. സുരേഷ് കുമാർ
വടകര: കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓര്‍ക്കാട്ടേരി ചന്ത വേണ്ടെന്ന് ഏറാമല പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും സംയുക്തയോഗം തീരുമാനിച്ചു. ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ചാണ് ചന്ത നടത്തിവന്നത്. ക്ഷേത്രാചാരങ്ങള്‍ പതിവുപോലെ നടക്കും.
മലബാറിലെ പ്രാദേശിക ചന്തകളില്‍ പ്രശസ്തമാണ് ഓര്‍ക്കാട്ടേരി ചന്ത. 1936മുതലാണ് ഓര്‍ക്കാട്ടേരി ചന്ത ആരംഭിച്ചത്. ഏറാമല ഗ്രാമപഞ്ചായത്താണ് ചന്തയ്ക്ക് നേതൃത്വം നല്‍കുന്നത്. ജനുവരി അവസാനവാരം നടക്കുന്ന ചന്തയും അനുബന്ധ പരിപാടികളും പ്രദേശത്തിന്റെ മതേതരപാരമ്പര്യവും സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപിടിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍, കോവിഡ് വീണ്ടും ശക്തി പ്രാപിക്കുന്നതായുള്ള ആരോഗ്യവിഭാഗത്തിന്റെയും മറ്റും വിലയിരുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ചന്ത നടത്തുന്നത് ഏറെ വെല്ലുവിളി സൃഷ്ടിക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വേണ്ടെന്ന് വെച്ചത്.
പഞ്ചായത്ത് ഓഫീസില്‍ നടന്ന ആലോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ദീപ് രാജ്, എം.കെ.രാഘവന്‍, എ.കെ.ബാബു, പി.പി.ജാഫര്‍, സി.ഗോപാലക്കുറുപ്പ്, പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, രാജഗോപാലന്‍, എം.കെ. കുഞ്ഞിരാമന്‍, എ.കെ.ഗോപാലന്‍, പുതിയടത്ത് കൃഷ്ണന്‍, രവീന്ദ്രന്‍ പട്ടറത്ത്, സര്‍വകക്ഷി പ്രതിനിധികള്‍, ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.