IndiaInternationalLatest

കടല്‍ക്കൊലക്കേസ്: 10 കോടി നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

“Manju”

 

കൊച്ചി : ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നു.

വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്രസംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.

സര്‍ക്കാര്‍ തലത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍ എംബസിയുമായിട്ടായിരുന്നു ചര്‍ച്ച എന്നാണ് അറിയുന്നത്.

കേരള സര്‍ക്കാര്‍ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാല്‍ 10 കോടിയെ നല്കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടര്‍ച്ചയായിട്ടായിരുന്നു ഈ നീക്കം.

11 പേരാണ് ബോട്ടില്‍ ആകെ ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രിജില്‍ എന്ന 14-കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാള്‍ക്കും നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന പരാതിയും സര്‍ക്കാരിനു മുന്നിലുണ്ട്.

ഇറ്റലി നല്കുന്ന നാലു കോടി രൂപ ജലസ്റ്റിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കുമാണ് കിട്ടുക. അജേഷ് പിങ്കിന്റെ രണ്ട് സഹോദരിമാര്‍ക്കാണ് നാലു കോടി രൂപ കൈമാറുക. ഇവര്‍ക്ക് നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്കിയിരുന്നു.

2012 ഫെബ്രുവരി 15-നാണ് കൊല്ലം നീണ്ടകര തീരത്തുവെച്ച്‌ മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്.

Related Articles

Back to top button