വിഖ്യാത ടോക് ഷോ അവതാരകന്‍ ലാരി കിംഗ് അന്തരിച്ചു
സിന്ധുമോൾ. ആർ
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടോക് ഷോ അവതാരകന്‍ ലാരി കിംഗ് അന്തരിച്ചു. 87 വയസായിരുന്നു. ‘ഓറാ മീഡിയ’യാണ് മരണവിവരം അറിയിച്ചത്. ഏറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
റേഡിയോയിലും ടെലിവിഷനിലും നിരവധി പേരുകേട്ട വ്യക്തിത്വങ്ങളെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള ലാരിക്ക് അമേരിക്കന്‍ ജനതയ്ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ‘ലാരി കിംഗ് ലൈവ്’ എന്ന പരിപാടി നീണ്ട 25 വര്‍ഷമാണ് അമേരിക്കന്‍ വാര്‍ത്താ ചാനലായ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്തത്. ചാനലിന്റെ ഏറ്റവും പ്രചാരമുള്ള പരിപാടിയും ഇതുതന്നെയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിപാടിക്ക് 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഉണ്ടായിരുന്നത്.
ലാരിയുടെ ട്രേഡ്മാര്‍ക്ക് വേഷവിധാനങ്ങളായിരുന്ന സസ്പെന്‍ഡേര്‍സും കറുത്ത കണ്ണടയും ഒപ്പം അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദവും അമേരിക്കക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തി നേടിയിരുന്നു. റേഡിയോയില്‍ നിന്നുമാണ് 63 വര്‍ഷങ്ങള്‍ നീണ്ട മാദ്ധ്യമപ്രവര്‍ത്തകനായുള്ള തന്റെ ജീവിതം ‘മാസ്റ്റര്‍ ഇന്റര്‍വ്യൂവര്‍’ എന്ന് വിളിപ്പേരുള്ള ലാരി ആരംഭിച്ചത്.