LatestThiruvananthapuram

തിരുവനന്തപുരത്ത് ശക്തമായ മഴ; വിഴിഞ്ഞത്ത് മണ്ണിടിച്ചില്‍

“Manju”

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ തീരദേശ മേഖലയില്‍ മണ്ണിടിച്ചില്‍. വിഴിഞ്ഞത്ത് മണ്ണിടിച്ചിലില്‍ വീടുകള്‍ അപകടാവസ്ഥയിലായി. അതേസമയം, വിഴിഞ്ഞം സ്വദേശി പീറ്ററിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. വീടിന്റെ ഒരു വശം മുഴുവനും അപകടാവസ്ഥയിലാണ്. സംഭവം നടന്നപ്പോള്‍ വീടിനുള്ളിലുള്ളവര്‍ ഓടി രക്ഷപെട്ടത് വലിയ അപകടം ഒഴിവാക്കി.
ഇറാനിയല്‍ – നാഗര്‍കോവില്‍ – കന്യാകുമാരി സെക്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും തിരുവനന്തപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷനില്‍ മണ്ണിടിച്ചിലുണ്ടായതും മൂലം വിവിധ ട്രെയിനുകള്‍ റദ്ദാക്കിയിതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.
കൊല്ലം – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയിലി എക്സ്പ്രസ് (16425) സര്‍വീസ് ഇന്നും നാളയും ഉണ്ടായിരിക്കില്ല. നാളത്തെ തിരുവനന്തപുരം സെന്‍ട്രല്‍ – നാഗര്‍കോയില്‍ ജംഗ്ഷന്‍ ഡെയിലി എക്സപ്രസും (16435) പൂര്‍ണമായും റദ്ദാക്കി.
പരീക്ഷകള്‍ മാറ്റി
വിവിധ ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല (എംജി) ചൊവ്വാഴ്ച (നാളെ) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷാ കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
കേരള സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകളും നീട്ടിവച്ചിരുന്നു. 22-ാം തിയതിയാണ് പരീക്ഷകള്‍ ആരംഭിക്കുക. ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കും.
മഴയ്ക്ക് ശമനമില്ല; ശബരിമലയിലേക്കുള്ള റോഡുകളില്‍ വെള്ളക്കെട്ട്; പമ്ബ കരകവിഞ്ഞു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. പുനലൂര്‍- മൂവാറ്റുപുഴ, പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ത്രിവേണിയില്‍ പമ്ബ കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അറബിക്കടലില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കു സാധ്യത. റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
• നവംബര്‍ 15: എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
• നവംബര്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം വയനാട്.
• നവംബര്‍ 16: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
തെക്കു കിഴക്കന്‍ അറബികടലിലും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ തമിഴ്നാടിനും മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുകയാണ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍നിന്ന് വടക്കന്‍ കേരളത്തില്‍ കൂടിയും കര്‍ണാടക, തമിഴ്നാട് വഴി തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദപ്പത്തി നിലനില്‍ക്കുന്നു.
17നു മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗോവ- മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ നിലവിലുള്ള ന്യൂനമര്‍ദം 17 ന് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ 18ന് ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ളാസുകള്‍ മാത്രമാണുണ്ടാവുക. കേരള, എംജി, ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലകള്‍ വിവിധ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി.

Related Articles

Back to top button