കുപ്രസിദ്ധ വേട്ടക്കാരൻ ടൈഗർ ഹബീബ് അറസ്റ്റിൽ
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/06/tiger-habeeb-750x422-1.jpg?resize=750%2C422&ssl=1)
ധാക്ക : ബംഗാൾ കടുവകളെ വ്യാപകമായി വേട്ടയാടുന്ന കുപ്രസിദ്ധ വേട്ടക്കാരൻ അറസ്റ്റിൽ. ടെെഗർ ഹബീബ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഹബീബ് താലുഖ്ദറിനെയാണ് ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പോലീസിന്റെ വലയിലായത്.
ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ ഒന്നാണ് ബംഗാൾ കടുവകൾ. ഇതിനെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ടൈഗർ ഹബീബ് അതി ക്രൂരമായി വേട്ടയാടുന്നത്. ഇതുവരെ ഏകദേശം 70 ലധികം കടുവകളെ ഇയാൾ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ വർഷങ്ങളായി ഇയാളെ ബംഗ്ലാദേശ് പോലീസ് അന്വേഷിച്ച് വരികയാണ്. എന്നാൽ ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് ഇയാൾ സ്വദേശമായ സൊനത്താലയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പിതാവും വേട്ടക്കാരനായിരുന്നു. സുന്ദർബെൻ കാട് കേന്ദ്രീകരിച്ച് വേട്ട നടത്തിയിരുന്ന പിതാവിൽ നിന്നാണ് ഹബീബ് വേട്ടയാടാൻ പഠിച്ചത്. കടുവകളെ കൊന്ന് തൊലിയും, എല്ലും, ഇറച്ചിയും വേറെ വേറെയാക്കി വിൽപ്പന നടത്തിയാണ് ഇയാൾ പണം കണ്ടെത്തിയിരുന്നത്. കടുവകൾക്ക് പുറമേ മാനുകളെയും, മുതലകളെയും, ഇയാൾ വേട്ടയാടിയിരുന്നു.