Kannur

പയ്യോളിയിലെ യുവതിയെ പീഡിപ്പിച്ച 2 ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വീട് വിട്ടിറങ്ങിയ യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍. പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയെയാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്. പ്രതികളായ രണ്ട് ബസ് കണ്ടക്ടര്‍മാരെ തളിപ്പറമ്പ് പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബസ് കണ്ടക്ടര്‍മാരായ പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 22 ന് വൈകീട്ട് മൂന്നരയോടെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. മൊബൈല്‍ കൈവശം ഉണ്ടായിരുന്നെങ്കിലും പലപ്പോഴും സ്വിച്ച് ഓഫ് ആയതിനാല്‍ പോലീസിന് ടവര്‍ ലൊക്കേഷന്‍ കൃത്യമായി കിട്ടിയിരുന്നില്ല. ഒടുവില്‍ യുവതിയുടെ പരിചയത്തിലുള്ള ഒരാള്‍ യുവതിയെ വീഡിയോ കോള്‍ ചെയതപ്പോള്‍ ലഭിച്ച ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അന്വേഷണ സംഘത്തിന് യുവതിയെയും പ്രതികളെയും കണ്ടെത്താനായത്. രാത്രിയിലുള്ള വീഡിയോ ദൃശ്യത്തില്‍ പറശ്ശിനിക്കടവിലെ പെട്രോള്‍ പമ്പിന്റ്റെ നെയിം ബോര്‍ഡ് ഉള്‍പ്പെട്ടിരുന്നു.

കണ്ണൂര്‍ സ്വദേശികളായ പയ്യോളി സി.ഐ. കെ. കൃഷ്ണനും എസ്.ഐ. വി.ആര്‍ വിനേഷിനും പെട്രോള്‍ പമ്പ് പെട്ടെന്ന് തിരിച്ചറിയാനായതാണ് പ്രതികളെ എളുപ്പം പിടികൂടാന്‍ സഹായിച്ചത്. ഇത് വരെ പയ്യോളിയിലുണ്ടായിരുന്ന എസ്.ഐ എ.കെ സജീഷ് ഇപ്പോള്‍ തളിപ്പറമ്പ് എസ്ഐ ആയി പ്രവര്‍ത്തിക്കുന്നതും അന്വേഷണം എളുപ്പമാക്കി. പയ്യോളി പോലീസ് കൈമാറിയ പെട്രോള്‍ പമ്പിനെ സംബന്ധിച്ച വിവരങള്‍ ലഭിച്ച ഉടനെ തളിപ്പറമ്പ് പോലീസും മയ്യില്‍ പോലീസും രാത്രി തന്നെ പെട്രോള്‍ പമ്പിലെത്തി നിര്‍ത്തിയിട്ട ബസുകളിലെ ജീവനക്കാരെ ചോദ്യം ചെയ്തു. ആദ്യം പ്രതികള്‍ പോലീസിനെ വഴി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഓരോ ബസിലും കയറി പരിശോധിച്ച പോലീസ് യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതി നല്‍കിയ വിവരത്തില്‍ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന രണ്ട് പ്രതികളെയും പോലീസ് ഉടന്‍ പിടികൂടി.

ബുധനാഴ്ച സന്ധ്യയോടെ കണ്ണൂര്‍ ബസ് സ്റ്റാണ്ടില്‍ വന്നിറങ്ങിയ യുവതിയെ കോഴിക്കോട് – പറശ്ശിനിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രതി രൂപേഷ് സുരക്ഷിതമായ താമസസ്ഥലം ശരിയാക്കി തരാമെന്ന്‍ പറഞ്ഞ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ കണ്ടക്ടറായ ബസിന്റെ ഹാള്‍ട്ട് ട്രിപ്പിലായിരുന്നു യുവതിയെ പറശ്ശിനിക്കടവിലെത്തിച്ചത്.

രൂപേഷിന് പകരം പിറ്റേദിവസം കണ്ടക്ടറായി പോവേണ്ട പ്രതിയായ മിഥുനെയും ഇയാള്‍ ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി ബഹളം വെച്ചതോടെ ലോഡ്ജില്‍ നിന്ന്‍ മൂവരും പുറത്തിറങ്ങി. ഇതിന് ശേഷമാണ് വീഡിയോ കോള്‍ വഴി പോലീസ് ഇവരെ കണ്ടെത്തുന്നത്. തളിപ്പറമ്പ് എസ് ഐ എ.കെ. സജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റ്റെ പിടിയിലായ പ്രതികളെയും യുവതിയെയും പയ്യോളി എസ്.ഐ. വി.ആര്‍. വിനീഷിന് കൈമാറുകയായിരുന്നു. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളും റിമാണ്ടിലാണ്.

 

Related Articles

Back to top button