IndiaLatest

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും

“Manju”

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് അന്തിമരൂപം നല്‍കാന്‍ മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്കു വിളിപ്പിച്ചായിരുന്നു ചർച്ച. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷും പങ്കെടുത്തു.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാന്‍ പോകുന്നത്. ആദ്യ സര്‍ക്കാരില്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിരുന്നു.
മന്ത്രിസഭയില്‍ ഇതിനോടകം തന്നെ നിരവധി ഒഴിവുകളാണുള്ളത്. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ മരണത്തെതുടര്‍ന്നും എന്‍ഡിഎയില്‍ നിന്ന് ശിരോമണി അകാലിദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തുപോയതുമടക്കമുള്ള ഒഴിവുകളുണ്ട്.
ഉത്തർപ്രദേശിൽ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങള്‍ക്കു കാര്യമായ പരിഗണന ലഭിക്കും. കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകളിൽ വിമര്‍ശനം നേരിടുന്നതിനാൽ മുഖംമിനുക്കല്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ ജോലി ഭാരം കുറയ്ക്കും. മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേയ്ക്കു മാറ്റുമെന്നും സൂചനയുണ്ട്.

Related Articles

Back to top button