തമിഴ്നാട്: ബാലവേല രാജ്യത്ത് നിരോധിച്ചിട്ടുണ്ട് എങ്കിലും അതൊരിക്കലും അവസാനിക്കില്ല എന്ന തരത്തില്‍ വെളിവാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അത്തരത്തില്‍ ഒരു സംഭവം തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ബാലവേല ചെയ്തിരുന്ന ഏഴുവയസുകാരനെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. 40കാരനായ ഇടയന്റെ കീഴില്‍ തൊഴില്‍ ചെയ്തുവരുകയായിരുന്നു കുട്ടി. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ അധികൃതരെത്തി അഭയ കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു. പുതുക്കോട്ട ജില്ലയിലെ സെലത്തൂര്‍ ഗ്രാമത്തിലേതാണ് കുട്ടി എന്ന് അധികൃതര്‍ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരം സ്വദേശിയായ ഇടയന്‍ എച്ച്. ഹരിരാജ് കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പ് വിലക്ക് വാങ്ങുകയും ഗ്രാമത്തിലെത്തിക്കുകയുമായിരുന്നു ചെയ്തത് =.
ഹരിരാജിന്റെ കുട്ടിയാണെന്നായിരുന്നു പ്രദേശവാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് 150ഓളം ആടുകളെ നോക്കാനും കുട്ടിയെ ഏല്‍പ്പിക്കുയയായിരുന്നു. ചൊവ്വാഴ്ച, കുട്ടി കരയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ 10വയസുകാരനായ ഇടയന്റെ മകന്‍ തല്ലിചതച്ചതായി മനസിലാക്കുകയായിരുന്നു. ഇതോടെ 10 വയസുകാരനെ ചോദ്യം ചെയ്തതോടെ 5000 രൂപക്ക് സഹായത്തിനായി രാമനാഥപുരം ജില്ലയിലെ ഒരാളുടെ അടുത്തുനിന്ന് കുട്ടിയെ വാങ്ങുകയായിരുന്നുവെന്ന് പറയുകയും ചെയ്തു.
ഇതിനുപിന്നാലെ പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പ്രദേശവാസികളും ശിശുക്ഷേമ പ്രവര്‍ത്തകരും സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഏഴുവയസുകാരനെ കോടതിയില്‍ ഹാജരാക്കിയശേഷം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ രാമനാഥപുരം സ്വദേശിയായ ഗണേഷനാണ് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തിയിരുന്നു. ഗണേഷനില്‍നിന്ന് കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചും വിവരം ലഭിച്ചു. തൂത്തുകുടിയിലെത്തിയ മാതാപിതാക്കള്‍ തങ്ങള്‍ കുട്ടിയെ വിറ്റിട്ടില്ലെന്നും ബാലവേലക്ക് അയച്ചിട്ടില്ലെന്നും ഗണേഷനുമായി ബന്ധപ്പെട്ട് ദിവസവും കുട്ടിയുമായി സംസാരിക്കാറുണ്ടെന്നും അവകാശപ്പെടുകയായിരുന്നു. സംഭവത്തില്‍ ജില്ല കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും ഹരിരാജിനും ഗണേഷനുമെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.