നീരജ് ചോപ്രയ്ക്ക് ആറ് കോടിയും സർക്കാർ ജോലിയും
ചണ്ഡിഗഡ്: ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ആറ് കോടി രൂപ സമ്മാനമായി നൽകുമെന്നാണ് ഹരിയാന സർക്കാർ അറിയിച്ചിരിക്കുന്നത്. കൂടാതെ, നീരജ് ചോപ്രക്ക് സർക്കാർ ജോലി നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.
പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് നീരജ് സ്വർണം നേടിയത്. ആദ്യ തവണ 87.03 മീറ്റർ പിന്നിട്ട നീരജ് രണ്ടാം ശ്രമത്തിൽ കണ്ടെത്തിയത് 87.58. എന്നാൽ മൂന്നാം തവണ 76.79 മീറ്റർ പിന്നിടാൻ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗൾ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി.
അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവാണ് നീരജ് ചോപ്ര. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ജാവലിൻ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്കിയോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്.