നായയെ സ്‌കൂട്ടിയിൽ കെട്ടിവലിച്ച് ക്രൂരത
ഛണ്ഡിഗഢ്: നായയെ സ്‌കൂട്ടറിന്റെ പിറകിൽ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. നായയെ കയറുകൊണ്ട് സ്‌കൂട്ടിയുടെ പിറകിൽ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.
പട്യാലയിലെ ന്യൂ സെഞ്ചുറി എൻക്ലേവിലൂടെ രണ്ട് സ്ത്രീകളാണ് സ്‌കൂട്ടറിൽ നായയെ കെട്ടിവലിച്ചുകൊണ്ട് പോയത്. ഇതുകണ്ട പ്രദേശത്തെ കുട്ടികളാണ് വാഹനം തടഞ്ഞത്. ഇതോടെ പരിക്കേറ്റ നായയെ വഴിയിൽ ഉപേക്ഷിച്ച് യുവതികൾ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം ഇവർക്കെതിരെ കേസെടുത്തതായി സെഞ്ചുറി എൻക്ലേവ് പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഗുർമീത് സിംഗ് പറഞ്ഞു. യുവതികളെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ജൂൺ 20നാണ് സംഭവം നടക്കുന്നത്. 24ന് നായ ചത്തതായും പോലീസ് അറിയിച്ചു. യുവതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.