സിന്ധുമോൾ. ആർ
ഡല്‍ഹി: കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ നീതി ആയോഗ് ഇന്ന് യോഗം ചേരും. പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏതൊക്കെ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാം, പൂര്‍ണ്ണ ഉടമസ്ഥാവകാശം വിട്ടു നല്‍കാം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പട്ടിക തയ്യാറാക്കാനാണ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നീതി ആയോഗിന്റെ മേല്‍നോട്ടത്തില്‍ 48 പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഈ പരിഗണനാ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുമായി കൂടിച്ചേര്‍ന്ന് സ്ഥാപനങ്ങളുടെ കാര്യത്തില്‍ ധാരണയിലെത്തണമെന്നാണ് മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ഓഹരിവിറ്റഴിക്കലിലൂടെയും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിലൂടെയും 2.1 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.