LatestThiruvananthapuram

പ്രശസ്ത ചെറുകഥാകൃത്ത് ഡോ. വേണുഗോപന്‍ നായര്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം:  പ്രശസ്ത എഴുത്തുകാരനും മലയാളം അധ്യാപകനുമായ ഡോക്ടര്‍. എസ്.വി. വേണുഗോപന്‍ നായര്‍ (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ സുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാധാരണക്കാരന്റെ വ്യവഹാര ഭാഷയില്‍ കഥകളെഴുതിയ എഴുത്തുകാരനായിരുന്നു അദ്ദേഹം.

1965 മുതല്‍ കോളജ്‌ അധ്യാപകനായി. നാഗര്‍കോവില്‍ സ്‌കോട്ട്‌ ക്രിസ്‌റ്റ്യന്‍ കോളജിലും മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്നീ എന്‍. എസ്‌. എസ്‌. എന്നീ കോളേജുകളിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. നിരവധി കോളേജുകളില്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , ഇടശ്ശേരി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം , പത്മരാജന്‍ പുരസ്കാരം എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ആദിശേഷന്‍ , ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്‌തം തീക്ഷ്‌ണം തിമിരം, ഭൂമിപുത്രന്റെ വഴി, ഒറ്റപ്പാലം കഥകളതിസാദരം, എന്റെ പരദൈവങ്ങള്‍ എന്നീ കഥാ സമാഹാരങ്ങളും, വാത്സല്യം സി. വി. യുടെ ആഖ്യായികകളില്‍ എന്ന പഠന ഗ്രന്ഥവും പ്രധാന കൃതികളാണ്.

സൗ സുയേ-ജിന്‍ (Cao Xueqin) രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം ചുവന്ന അകത്തളത്തിന്റെ കിനാവ്‌ എന്ന പേരില്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും (1984) ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും (1990) അര്‍ഹമായി. ഡോ. കെ. എം. ജോര്‍ജ്‌ അവാര്‍ഡ്‌ ട്രസ്‌റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു. കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നു. നെയ്യാറ്റിന്‍കര കാരോട് ദേശത്ത് 1945 ഏപ്രില്‍ 18 നായിരുന്നു ജനനം. അധ്യാപകനായ പി.സദാശിവന്‍ തമ്പിയും ജെ.വി. വിശാലാക്ഷിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ വത്സല. മൂന്ന് മക്കള്‍.

Related Articles

Back to top button